മേഘാലയയിലെ ഹണിമൂൺ കൊലപാതകം: വിവാഹത്തിന് ഭക്ഷണം വിളമ്പിയതിന്‍റെ പണം നൽകിയില്ലെന്ന് പരാതി
ഇന്ദോർ: മേഘാലയയിലെ ഹണിമൂൺ കൊലപാതകക്കേസുമായി ബന്ധപ്പെട്ട് പൊലീസിൽ പുതിയ പരാതി. കൊല്ലപ്പെട്ട രാജാ രഘുവൻഷിയുടെയും കൊലപാതകം ആസൂത്രണം ചെയ്ത സോനം രഘുവൻഷിയുടെയും വിവാഹവിരുന്നിൽ ഭക്ഷണം വിളമ്പിയ കാറ്ററിങ്ങുകാരനാണ് തനിക്ക് ഭക്ഷണത്തിന്‍റെ പണം ലഭിച്ചിട്ടില്ലെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചിരിക്കുന്നത്. ഏകദേശം 2.8 ലക്ഷം രൂപയാണ് കിട്ടാനുള്ളതെന്ന് കാണിച്ച് ഇന്ദോർ സ്വദേശിയായ ഹിതേഷ് റോഹിറയാണ് പരാതി നൽകിയിരിക്കുന്നത്. വിവാഹത്തിനായി ഇരു കുടുംബങ്ങളും ഒന്നിച്ചാണ് ഹിതേഷിന് കരാർ നൽകിയിരുന്നത്.
മൊത്തം 11,42,550 രൂപയുടെ കരാറിൽ 8,60,000 രൂപ തനിക്ക് നൽകിയെന്നും ബാക്കി പണം കിട്ടിയിട്ടില്ലെന്നും ഹിതേഷ് പറയുന്നു. വിവാഹം കഴിഞ്ഞ് മേഘാലയയിലേക്ക് ഹണിമൂണിന് പോയ രാജയെ സോനവും കാമുകനും ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു.
സോനത്തെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ബാക്കി പണത്തിനു വേണ്ടി സമീപിച്ചിരുന്നുവെങ്കിലും ഇരു കുടുംബങ്ങളും അങ്ങോട്ടുമിങ്ങോട്ടും പഴിചാരുകയാണെന്നാണ് ഹിതേഷ് ആരോപിക്കുന്നത്. വിവാഹം കഴിഞ്ഞ് 15 മാസത്തിനു ശേഷമാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചിരിക്കുന്നതെന്നും വെറും പബ്ലിസിറ്റിക്കു വേണ്ടി മാത്രമാണെന്നുമാണ് സോനത്തിന്‍റെ സഹോദരനായ ഗോവിന്ദ് ആരോപിക്കുന്നത്.