പുലിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ബാബുഭായ് നാരൻ ഭായ് വാജ, മകൻ ശർദുൽ ബാബുഭായ് കൊന്ന പുലി
social media
സോമനാഥ് ജില്ല: ഗുജറാത്തിലെ ഗിർ സോമനാഥ് ജില്ലയിൽ നിന്നൊരു കണ്ണീർക്കഥ. പുലിയുടെ ആക്രമണത്തിൽ നിന്നും സ്വപുത്രനെ രക്ഷിക്കാൻ സ്വന്തം ജീവൻ പണയപ്പെടുത്തിയ അറുപതുകാരനെയും പുലിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തിന്‍റെ ഇരുപത്തേഴുകാരനായ മകനെയും കേസിൽ കുടുക്കിയിരിക്കുകയാണ് ഇപ്പോൾ വനം വകുപ്പ്. ബുധനാഴ്ച വൈകിട്ടായിരുന്നു നാടിനെ നടുക്കിയ സംഭവം.
വീടിനു പുറത്തെ ഷെഡിൽ വിശ്രമിക്കുകയായിരുന്നു അറുപതുകാരനായ ബാബുഭായ് നാരൻ ഭായ് വാജ. പതുങ്ങി എത്തിയ പുലി പെട്ടെന്ന് ബാബുഭായിയെ ആക്രമിച്ചു. ബാബുഭായിയുടെ നിലവിളി കേട്ട് മുറിക്കുള്ളിൽ നിന്നും മകൻ ശർദുൽ ഓടിയെത്തി. ഇതോടെ പിതാവിനു നേർക്കുള്ള ആക്രമണം നിർത്തി പുലി ശർദുലിന്‍റെ മേൽ ചാടി വീണു. മകനെ പുലി കടിച്ചു കുടയുന്നത് കണ്ട ബാബുഭായ് ഒട്ടും താമസിയാതെ വീട്ടിലുണ്ടായിരുന്ന അരിവാളെടുത്ത് പുലിയെ നേരിട്ടു.
മിനിറ്റുകൾക് നീണ്ട ആക്രമണത്തിനൊടുവിൽ ബാബു ഭായി പുലിയെ വെട്ടിക്കൊന്നു. പുലിയുടെ ആക്രമണത്തിൽ ബാബു ഭായിക്കും ശർദുലിനും ഗുരുതരമായ പരിക്കുണ്ട്. ഇരുവരെയും ആദ്യം അടുത്തുള്ള സർക്കാർ ആശുപത്രിയിലേയ്ക്കും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേയ്ക്കും മാറ്റി. സംഭവ സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ പുലിയെ കൊല്ലാൻ ശ്രമിച്ച ആയുധങ്ങൾ പിടിച്ചെടുത്തു. സംഭവത്തിൽ വന്യമൃഗത്തെ കൊലപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് ബാബുഭായിക്കും മകൻ ശർദുലിനും എതിരായി വനം വകുപ്പ് കേസെടുത്തിരിക്കുന്നത്.