കൊവിഡ് 19: രാജ്യത്ത് ആക്റ്റീവ് കേസുകളുടെ എണ്ണം 4,800 കടന്നു; ഏറ്റവും കൂടുതൽ കേരളത്തിൽ
Representative image
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകളിൽ വീണ്ടും വർധന. 24 മണിക്കൂറിനിടെ 564 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്താകെ ആക്റ്റിവ് കൊവിഡ് കേസുകൾ 4,866 ആയി ഉയർന്നു.
ഇതിൽ കേരളത്തിലാണ് (1487) ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. തൊട്ടുപിന്നാലെ മഹാരാഷ്ട്ര (526), ഗുജറാത്ത് (508), ന്യൂഡൽഹി (562), പശ്ചിമ ബംഗാൾ (538), കർണാടക (436), തമിഴ്‌നാട് (213).
24 മണിക്കൂറിനിടെ 114 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര (16), ഗുജറാത്ത് (47), ന്യൂഡൽഹി (105), പശ്ചിമ ബംഗാൾ (106), കർണാടക (112) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്ക്.
അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് ഏഴു പേർ കൂടി മരിച്ചു. ഡൽഹിയിൽ 5 മാസം പ്രായമായ കുഞ്ഞുൾപ്പെടെ രണ്ടു പേരാണ് മരിച്ചത്. കുഞ്ഞിന് നേരത്തെ തന്നെ ന്യുമോണിയ അടക്കം പല രോഗങ്ങളും സ്ഥിരീകരിച്ചിരുന്നതായാണ് വിവരം. മഹാരാഷ്ട്രയിൽ മൂന്നു പേരും കർണാടകയിൽ രണ്ടു പേരും മരിച്ചതായാണ് റിപ്പോർട്ട്.
ഇതോടെ രാജ്യത്ത് ജനുവരി 2025 മുതല്‍ ഇതുവരെ കൊവിഡ് ബാധമൂലം 51 പേരാണ് വിവിധയിടങ്ങളിലായി മരിച്ചത്.