India

പോർ വിമാനങ്ങൾ സ്വന്തമാക്കാൻ സൈന്യം; തേജസ് ജെറ്റുകളും പ്രചണ്ഡ് ഹെലികോപ്റ്ററുകളും വാങ്ങാൻ കേന്ദ്ര അനുമതി

തേജസ് മാർക്ക് 1 എ യുദ്ധവിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയ്ക്കു വേണ്ടിയും പ്രചണ്ഡ് ഹെലികോപ്റ്ററുകൾ വ്യോമ സേനയ്ക്കും കരസേനയ്ക്കുമായാണ് വാങ്ങുന്നത്

ന്യൂഡൽഹി: രാജ്യത്തിന്‍റെ പ്രതിരോധശേഷി ഉയർത്താൻ 97 തേജസ് യുദ്ധവിമാനങ്ങളും 156 പ്രചണ്ഡ് ഹെലികോപ്റ്ററുകളും വാങ്ങുന്നതിന് ഡിഫൻസ് അക്വിസിഷൻ കൗൺസിലിന്‍റെ അനുമതി. വ്യോമസേനയ്ക്കു വേണ്ടിയാണ് തേജസ് മാർക്ക് 1 എ യുദ്ധ വിമാനങ്ങൾ വാങ്ങുന്നത്. പ്രചണ്ഡ് ഹെലികോപ്റ്ററുകൾ കരസേനയും വ്യോമസേനയ്ക്കുമായി നൽകും. ആത്മനിർഭർ ഭാരത് പദ്ധതിക്ക് ഉണർവേകുന്നതാണ് 1.18 ലക്ഷം കോടി രൂപയുടെ ഇടപാട്.

കപ്പൽവേധ മിസൈലുകളും പീരങ്കികളുമടക്കം ആകെ 2.23 ലക്ഷം കോടിയുടെ ഇടപാടിനാണ് കൗൺസിലിന്‍റെ അംഗീകാരം. ഈ തുകയുടെ 98 ശതമാനവും തദ്ദേശീയ വ്യവസായ മേഖലയിലാണ് ചെലവഴിക്കുന്നതെന്ന സവിശേഷതയുമുണ്ട്.

രാജ്യത്തിന്‍റെ ചരിത്രത്തിൽ തദ്ദേശീയ വ്യവസായത്തിനു ലഭിക്കുന്ന ഏറ്റവും വലിയ പ്രതിരോധ ഇടപാടാണിത്. അന്തിമ വില ചർച്ചയിലൂടെ നിശ്ചയിച്ചതിനു ശേഷം സുരക്ഷാകാര്യ മന്ത്രിസഭാ സമിതി അനുമതി നൽകുന്നതോടെ നടപടിക്രമങ്ങൾ പൂർത്തിയാകും. 10 വർഷത്തിനുള്ളിൽ വിമാനങ്ങളും ഹെലികോപ്റ്ററുകളും സേനയ്ക്ക് ലഭിക്കും.

നിലവിലുളള സുഖോയ് എസ്‌യു-30 എംകെഐ വിമാനങ്ങളുടെ നവീകരണത്തിനും കൗൺസിൽ അനുമതി നൽകി. തദ്ദേശീയമായി വികസിപ്പിച്ച റഡാർ, ഏവിയോണിക്സ്, സബ് സിസ്റ്റംസ് തുടങ്ങിയവ ഉപയോഗിച്ചാണ് 84 സുഖോയ് വിമാനങ്ങൾ നവീകരിക്കുന്നത്. ഇതിനു പുറമേ റഷ്യൻ നിർമിത ടി90 ടാങ്കുകളിൽ ഘടിപ്പിക്കാനുള്ള ഓട്ടൊമാറ്റിക് ടാർഗറ്റ് ട്രാക്കറുകളും കംപ്യൂട്ടറുകളും വാങ്ങാനും നിലവിലുള്ള പീരങ്കികൾക്കു പകരം പുതിയവ വാങ്ങാനും അനുമതിയുണ്ട്. നാവികസേനയ്ക്കു വേണ്ടിയാണ് മധ്യദൂര കപ്പൽ വേധ മിസൈലുകൾ. ഇതും പൂർണമായി തദ്ദേശീയമായി വികസിപ്പിച്ചവയായിരിക്കും.

കർണാടകയിലെ കോൺഗ്രസ് എംഎൽഎയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി; വീണ്ടും വോട്ടെണ്ണാൻ നിർദേശം

പാലക്കാട്ട് യുവതി തൂങ്ങിമരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ

മനുഷ്യരെ ആക്രമിക്കുന്ന തെരുവുനായകൾക്ക് ജീവപര്യന്തം തടവ്; ഉത്തരവിറക്കി ഉത്തർപ്രദേശ് സർക്കാർ

സമരങ്ങൾ തടഞ്ഞാൽ തലയടിച്ച് പൊട്ടിക്കും; പൊലീസുകാർക്കെതിരേ കെഎസ്‌യു നേതാവിന്‍റെ ഭീഷണി

കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനം ഹൈക്കോടതി വിധിയുടെ ലംഘനമെന്ന് തന്ത്രിമാർ