യുഎഇയുടെ വ‍്യോമ പ്രതിരോധത്തിന് ഇന്ത്യയുടെ ബ്രഹ്മോസും ആകാശ്തീറും; ചർച്ചകൾ പുരോഗമിക്കുന്നു
representative image
ന‍്യൂഡൽഹി: ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈൽ വിൽക്കാൻ യുഎഇയുമായി ചർച്ച നടത്തി ഇന്ത‍്യ. വാർത്താ ഏജൻസിയായ റോയിറ്റേഴ്സാണ് ഇക്കാര‍്യം റിപ്പോർട്ട് ചെയ്തതെങ്കിലും ഔദ‍്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇന്ത‍്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വ‍്യോമ പ്രതിരോധ സംവിധാനമായ ആകാശ്തീറിന്‍റെ വിൽപ്പന സംബന്ധിച്ചും ചർച്ച ചെയ്തെന്നാണ് വിവരം.
ബ്രഹ്മോസ്, ആകാശ്തീർ അടക്കമുള്ള വ‍്യോമ പ്രതിരോധ സംവിധാനങ്ങൾക്കായി യുഎഇ താത്പര‍്യം പ്രകടിപ്പിച്ചെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ലോകത്തിലെ ഏറ്റവും വേഗതയേറിയ ക്രൂയിസ് മിസൈലുകളിൽ ഒന്നായ ബ്രഹ്മോസ് ഇന്ത‍്യയും റഷ‍്യയും ചേർന്നാണ് വികസിപ്പിച്ചെടുത്തത്.
കരയിലും കടലിലും ഒരുപോലെ വിക്ഷേപിക്കാൻ സാധിക്കുമെന്നതാണ് ഇതിന്‍റെ പ്രത‍്യേകത. അതേസമയം, ഇന്ത‍്യയുടെ പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്‌ട്രോണിക്സ് വികസിപ്പിച്ചെടുത്ത ഓട്ടോമേറ്റഡ് വ‍്യോമ പ്രതിരോധ സംവിധാനമാണ് ആകാശ്തീർ.
ഈ വർഷം ആദ‍്യം വിയറ്റ്നാമുമായി ഇന്ത‍്യ ബ്രഹ്മോസ് മിസൈൽ കരാറിൽ ഒപ്പുവച്ചിരുന്നു. ഇന്തോനേഷ‍്യയുമായുള്ള സമാന കരാർ അന്തിമ ഘട്ടത്തിലാണെന്ന് പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ നേരത്തെ വ‍്യക്തമാക്കിയിരുന്നു. 2022ൽ ഫിലിപ്പീൻസ് 375 ദശലക്ഷം ഡോളറിന്‍റെ കരാറിലൂടെ ബ്രഹ്മോസ് വാങ്ങിയിരുന്നു.