നേപ്പാളിലേക്ക് ദുരിതാശ്വാസ സാമഗ്രികളുമായി പറന്ന് 4 ഇന്ത്യൻ വിമാനങ്ങൾ
ന്യൂഡല്‍ഹി: പ്രളയത്തില്‍ മുങ്ങിയ നേപ്പാളിനെ സഹായിക്കാനായി ഇന്ത്യയില്‍ നിന്ന് ദുരിതാശ്വാസ സാമഗ്രികളുമായി പറന്നത് നാല് സൈനിക വിമാനങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ' അയല്‍രാജ്യങ്ങള്‍ക്ക് മുന്‍ഗണന ' എന്ന നയത്തിന്‍റെ ഭാഗമായിട്ടാണ് അടിയന്തര തലത്തില്‍ സഹായമെത്തിച്ചത്. ഈ മാസം 26നുണ്ടായ ദുരന്തത്തിനുശേഷം നേപ്പാളിലേക്ക് നേരിട്ട് സഹായമെത്തിച്ച ആദ്യ രാജ്യമായിരുന്നു ഇന്ത്യ. താത്കാലിക പാര്‍പ്പിടങ്ങള്‍, പുതപ്പുകള്‍, ശുചിത്വ കിറ്റുകള്‍, സോളാര്‍ വിളക്കുകള്‍, മരുന്നുകള്‍ തുടങ്ങിയ അടിയന്തര ദുരിതാശ്വാസ സാമഗ്രികളാണ് ഇന്ത്യ നേപ്പാളിന് നല്‍കിയത്.
യുഎസ്, ക്യാനഡ, യുകെ, ശ്രീലങ്ക, യുഎഇ, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, ചൈന എന്നീ രാജ്യങ്ങളും ലോക ബാങ്ക്, യൂറോപ്യന്‍ യൂണിയന്‍, യുഎന്‍ സെന്‍ട്രല്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ഫണ്ട്, ഇന്‍റർനാഷണല്‍ ഫെഡറേഷന്‍ ഒഫ് റെഡ്‌ക്രോസ് ആന്‍ഡ് റെഡ് ക്രെസന്‍റ് സൊസൈറ്റീസ്, ലോകാരോഗ്യ സംഘടന തുടങ്ങിയ അന്താരാഷ്‌ട്ര സംഘടനകളും നേപ്പാളിന് സഹായം നല്‍കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്.