നരേന്ദ്ര മോദിയും ഡോണൾഡ് ട്രംപും.
ന്യൂഡൽഹി: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന്‍റെ പേരിൽ യുഎസ് ഇന്ത്യയ്ക്ക് ഏർപ്പെടുത്തിയ അധിക തീരുവ നവംബർ 30നുശേഷം പിൻവലിച്ചേക്കും. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി. അനന്തനാഗേശ്വരനാണ് ഇതുസംബന്ധിച്ച സൂചന നൽകിയത്. ഇക്കാര്യത്തിൽ ചർച്ച നടക്കുകയാണ്. നിലവിൽ 50 ശതമാനമാണു യുഎസ് ചുമത്തിയിട്ടുള്ള തീരുവ. 25 ശതമാനം പകരം തീരുവ. 25 ശതമാനമാണു റഷ്യൻ എണ്ണ വാങ്ങുന്നതിനുള്ള പിഴത്തീരുവ. ഭൗമരാഷ്‌ട്രീയ സാഹചര്യങ്ങളാണ് ഇതിലേക്കു നയിച്ചത്. കഴിഞ്ഞ രണ്ടാഴ്ചത്തെ സംഭവങ്ങൾ കണക്കിലെടുക്കുമ്പോൾ, പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലെങ്കിലും, നവംബർ 30നുശേഷം പിഴത്തീരുവയുണ്ടാവില്ലെന്നു ഞാൻ കരുതുന്നു. പകരം തീരുവ 10-15 ശതമാനത്തിലേക്കു കുറച്ചേക്കുമെന്നും അനന്തനാഗേശ്വരൻ.
വ്യാപാര സംഘർഷങ്ങൾ പത്ത് ആഴ്ചകൾക്കുള്ളിൽ പരിഹരിക്കപ്പെട്ടേക്കുമെന്നും അദ്ദേഹം. യുഎസ് വ്യാപാര പ്രതിനിധി ബ്രണ്ടൻ ലിഞ്ചിന്‍റെ നേതൃത്വത്തിലുള്ള സംഘം ഡൽഹിയിൽ വാണിജ്യ മന്ത്രാലയത്തിലെ സ്പെഷ്യൽ സെക്രട്ടറി രാജേഷ് അഗർവാളുമായി ചർച്ച നടത്തിയതിനു പിന്നാലെയാണ് അനന്തനാഗേശ്വരന്‍റെ പ്രസ്താവന.
ഓഗസ്റ്റ് 27നാണ് റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന്‍റെ പേരിൽ ഇന്ത്യയ്ക്കെതിരേ 25 ശതമാനം അധിക തീരുവ കൂടി യുഎസ് ചുമത്തിയത്. ഇതേത്തുടർന്ന് ഇന്ത്യ- യുഎസ് ബന്ധം വലിഞ്ഞുമുറുകിയിരുന്നു. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പിന്നീടു പലതവണ പ്രകോപനപരമായ പ്രസ്താവനകൾ നടത്തിയെങ്കിലും ഇന്ത്യ സംയമനം പാലിച്ചു. എന്നാൽ, റഷ്യയും ചൈനയുമായി കൂടുതൽ സഹകരണത്തിന് നീക്കം തുടങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വിട്ടുവീഴ്ചയില്ലെന്ന സന്ദേശവും നൽകി. ഇതിനുശേഷം യുഎസിൽ നിന്ന് സമവായ സൂചനകളുണ്ടായി. വ്യാപാര ചർച്ചകൾക്കായി കഴിഞ്ഞ ദിവസം യുഎസ് സംഘം ഇന്ത്യയിലെത്തുകയും ചെയ്തു.