പഠിക്കാൻ മിടുക്കൻ, യുഎസിൽ കാണാതായ ഇന്ത്യൻ വിദ്യാർഥി മരിച്ച നിലയിൽ
കലിഫോർണിയ: യുഎസിൽ കാണാതായ ഇന്ത്യൻ വിദ്യാർഥിയെ ആറ് ദിവസത്തിന് ശേഷം മരിച്ച നിലയിൽ കണ്ടെത്തി. കർണാടക സ്വദേശി സാകേത് ശ്രീനിവാസയ്യയയുടെ (22) മൃതദേഹമാണ് കണ്ടെത്തിയത്. യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയ ബെർക്ക്‌ലിയിൽ കെമിക്കൽ ആൻഡ് ബയോമോളികുലാർ എൻജിനീയറിങ് വിദ്യാർഥിയായിരുന്നു.
മൃതദേഹം കണ്ടെടുത്ത വിവരം സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റ് സ്ഥിരീകരിച്ചു. മൃതദേഹം എത്രയും വേഗം ഇന്ത്യയിലേക്ക് എത്തിക്കുന്നതിന് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും കോൺസുലേറ്റ് അറിയിച്ചു. കുടുംബത്തിന്റെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും കോൺസുലേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
ഫെബ്രുവരി ഒൻപതിനാണ് സാകേതിനെ കാണാതാകുന്നത്. തുടർന്ന് സാകേതിന്‍റെ കൂടി മുറിയിൽ താമസിക്ക സുഹൃത്ത് തന്നെയാണ് വിവരം പൊലീസിനെ അറിയിക്കുന്നത്. കലാലയത്തിന്‍റെ ഒരു കിലോമീറ്റർ അകലെയാണ് അവസാനമായി സാകേതിനെ കണ്ടത്. തുടർന്ന് അൻസ, ബെർക്ക്‌ലി ഹിൽസ് എന്നിവിടങ്ങളിൽ വ്യാപകമായ തിരച്ചിൽ നടത്തിയിരുന്നു. പിന്നീട് സാകേതിന്‍റെ പാസ്‌പോർട്ടും ലാപ്ടോപ്പും അടങ്ങിയ ബാഗ് ടിൽഡൻ റീജിയണൽ പാർക്കിന് സമീപമുള്ള ഒരു വീടിനടുത്തുനിന്ന് കണ്ടെത്തി.
ഐഐടി മദ്രാസിലെ പൂർവ വിദ്യാർഥിയായ സാകേത് ബെർക്ക്‌ലിയിൽ ബിരുദാനന്തര ബിരുദം ചെയ്യുകയായിരുന്നു. ഹൈപ്പർലൂപ്പിനായുള്ള 'മൈക്രോചാനൽ കൂളിങ് സിസ്റ്റം' കണ്ടുപിടിച്ചതിന് പേറ്റന്റ് നേടിയ ആറ് പേരിൽ ഒരാളായിരുന്നു അദ്ദേഹമെന്നാണ് മാധ്യമ റിപ്പോർട്ടുകൾ.