അൻഷുൽ കുൻച
വാഷിങ്ടൺ: യുഎസിൽ ഇന്ത്യൻ യുവാവിനെ വെടിവച്ചുകൊന്നു. തെലങ്കാന സ്വദേശിയായ അൻഷുൽ കുൻചയാണ് (28) കൊല്ലപ്പെട്ടത്. പീസ ഡെലിവറിക്കായി എത്തിയ അനുഷുലിനെ അജ്ഞാതർ വെടിവച്ചുകൊല്ലുകയായിരുന്നു. നോർത്ത് ഫിലാഡൽഫിയയിലാണ് ദാരുണ സംഭവമുണ്ടായത്.
യുഎസിൽ പഠനത്തിനായി എത്തിയ എൻഷുൽ പാർട്ട് ടൈമായി പീസ ഡെലിവറി ചെയ്തിരുന്നു. എഡ്ഗലേ സ്ട്രീറ്റില്‍ പുലര്‍ച്ചെ പന്ത്രണ്ടരയോടെ പീത്‍സ ഡെലിവറി ചെയ്യാന്‍ എത്തിയതായിരുന്നു അന്‍ഷുല്‍. കസ്റ്റമർക്ക് പിസ നൽകി മടങ്ങുമ്പോഴായിരുന്നു കൊലപാതകം. പൊലീസ് എത്തിയപ്പോൾ തലയിൽ വെടിയേറ്റ നിലയിലായിരുന്നു അൻഷുൽ. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
അൻഷുൽ പീസ ഡെലിവറി ചെയ്യാൻ എത്തിയ വീട്ടിൽ ആൾതാമസമുണ്ടായിരുന്നില്ല. വീട് വിൽപ്പനയ്ക്ക് വച്ചിരിക്കുകയായിരുന്നു. ഈ വീട് തുറന്നു പരിശോധിച്ച പൊലീസ് വീടിനുള്ളിൽ നിന്ന് പൊട്ടിക്കാത്ത മൂന്ന് പീസ ബോക്സുകളും കണ്ടെടുത്തു. അനുഷുൽ കിടന്നതിന്‍റെ തൊട്ടടുത്തായി മൂന്ന് വെടിയുണ്ടയുടെ ഭാഗങ്ങൾ പൊലീസ് കണ്ടെത്തി. വളരെ അടുത്തു നിന്നാണ് അൻഷുലിനെ വെടിവച്ചിരിക്കുന്നത് എന്നാണ് പൊലീസ് പറയുന്നത്. സിസിടിവിയിൽ കറുത്ത വസ്ത്രം ധരിച്ച രണ്ടുപേർ അൻഷുലിനെ പിന്തുടരുന്നത് വ്യക്തമാണ്. എന്നാൽ ഇത് ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.