രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ; 'നമോ ഗ്രീൻ റെയിൽ' പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്തു
ചണ്ഡീഗഢ്: രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ നമോ ഗ്രീൻ റെയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്തു. രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിനാണ് ഇത്. ലോകത്തെ ഏറ്റവും നീളമേറിയ ബ്രോഡ്ഗേജ് ഹൈഡ്രജൻ ട്രെയിൻ എന്ന റെക്കോഡ് നമോ ഗ്രീൻ റെയിലിനുണ്ട്. നിലവിൽ യുഎസ്, ജർമനി, ജപ്പാൻ, ചൈന എന്നീ രാജ്യങ്ങളിൽ മാത്രമാണ് ഹൈഡ്രജൻ ട്രെയിനുള്ളത്.
ഹരിയാനയിലെ ജിങ് - സോനിപ്പത്ത് റൂട്ടിലാണ് ഈ ട്രെയിൻ സർവീസ് നടത്തുക. എട്ട് പാസഞ്ചര്‍ കാറുകളും രണ്ട് ഡ്രൈവിങ് പവര്‍ കാറുകളും ചേര്‍ന്നതാണ് ട്രെയിന്‍. 682 യാത്രക്കാരെ ഉള്‍ക്കൊള്ളാൻ ശേഷിയുണ്ട്.
മണിക്കൂറില്‍ 75 കിലോമീറ്റാണ് വേഗത. ഇത് മണിക്കൂറില്‍ 120 കിലോമീറ്റര്‍ വരെയായി ഉയര്‍ത്താന്‍ കഴിയും. രണ്ട് സർവീസുകളാണ് ദിവസേന നടത്തുക. 356 കിലോമീറ്റര്‍ സഞ്ചരിക്കാനായി 300 കിലോ ഹൈഡ്രജനാകും വേണ്ടിവരിക.
മലിനീകരണം ഒട്ടുമുണ്ടാക്കാത്ത ക്ലീൻ എനർജി സാങ്കേതികവിദ്യയാണ് ഈ ട്രെയിനിന്‍റെ ഏറ്റവും വലിയ ഹൈലൈറ്റ്. ഇതിൽ ടിക്കറ്റ് നിരക്ക് കുറവാണെന്നതും ഇതിന്‍റെ പ്രധാന സവിശേഷതയാണ്. 5 രൂപ മുതൽ 25 രൂപ വരെയാണ് ഈ ട്രെയിനിൽ ടിക്കറ്റ് നിരക്ക്.