'പോക്സോ കേസിൽ കുടുക്കും', പ്രിൻസിപ്പലിനെ ഭീഷണിപ്പെടുത്തി ഇൻഫ്ലുവൻസറായ പൊലീസ് ഉദ്യോഗസ്ഥ ഏഴ് ലക്ഷം തട്ടി
പൂനെ: സ്കൂൾ പ്രിൻസിപ്പലിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ വനിത പൊലീസ് ഉൾപ്പടെ മൂന്നു പേർക്കെതിരേ കേസ്. പൂനെയിലാണ് സംഭവം. വ്യാജ പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി 55കാരനിൽ നിന്ന് ഏഴ് ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് കേസ്.
സംഭവവുമായി ബന്ധപ്പെട്ട് ധാമിനി സ്വാഡ് മെമ്പറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സൊനാലി ഹിൻജെ, പൊലീസ് സബ് ഇൻസ്പെക്‌ടർ അജിത് ബഡെ, കോൺസ്റ്റബിള് സുധം തയാഡെ എന്നിവർക്കെതിരെയാണ് കേസ് എടുത്തത്. പ്രമുഖ സ്കൂളിലെ പ്രിൻസിപ്പലിനെ പോക്സോ കേസിൽ കുടുക്കി അറസ്റ്റ് ചെയ്യുമെന്നും സമൂഹത്തിനു മുന്നിൽ നാണംകെടുത്തുമെന്നും ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത് എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
നിയമ പ്രശ്നങ്ങൾ ഭയന്ന് പ്രിൻസിപ്പൽ ഏഴ് ലക്ഷം രൂപ നൽകി. എന്നാൽ പിന്നീട് സംശയം തോന്നിയതോടെ മുതിർന്ന ഉദ്യോഗസ്ഥന് പരാതി നൽകുകയായിരുന്നു. കുട്ടികൾക്കിടയിൽ ഗുഡ് ടച്ച്, ബാഡ് ടച്ച് അവബോധം സൃഷ്ടിക്കാനായി സ്കൂൾ സന്ദർശിച്ചതിനു ശേഷമാണ് പൊലീസുകാർ പ്രിൻസിപ്പലിനെ ലക്ഷ്യമിട്ടത്. പ്രിൻസിപ്പലിന്‍റെ പരാതിയിലാണ് മൂന്നു പൊലീസുകാർക്കെതിരേ കേസെടുത്തത്.