ടി.ജെ.എസ്. ജോർജ്

 
India

ടി.ജെ.എസ്. ജോർജ് അന്തരിച്ചു

2011ൽ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്.

Megha Ramesh Chandran

ബംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ടി.ജെ.എസ്. ജോർജ് (97) അന്തരിച്ചു. മണിപ്പാലിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെളളിയാഴ്ച വൈകിട്ടോടെയായിരുന്നു അന്ത്യം. 2011ൽ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്.

പത്തനംതിട്ട തുമ്പമൺ സ്വദേശിയാണ് ജോർജ്. മജിസ്ട്രേറ്റായിരുന്ന ടി.ടി. ജേക്കബിന്‍റെയും ചാച്ചിയാമ്മ ജേക്കബിന്‍റെയും മകനായി 1928 മേയിലാണ് തയ്യിൽ ജേക്കബ് സോണി ജോർജ് എന്ന ടി.ജെ.എസ്. ജോർജിന്‍റെ ജനനം. ഇന്ത്യയിലും വിദേശത്തുമായി അരനൂറ്റാണ്ടിലധികം മാധ്യമപ്രവർത്തനം നടത്തി.

1950ൽ മുംബൈയിലെ ഫ്രീപ്രസ് ജേർണലിലൂടെയാണ് പത്രപ്രവർത്തനം ആരംഭിച്ചത്. പിന്നീട് ഇന്‍റർനാഷണൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട്, ദി സെർച്ച്‌ ലൈറ്റ്, ഫാർ ഈസ്റ്റേൺ ഇക്കണോമിക് റിവ്യൂ എന്നിവയിൽ പ്രവർത്തിച്ചു. ഹോങ്കോങ്ങിൽ നിന്നുള്ള ഏഷ്യ വീക്കിന്‍റെ സ്ഥാപക പത്രാധിപരാണ്‌. ഇന്ത്യയിലെ മുതിർന്ന പത്രപ്രവർത്തകരിൽ ഒരാളായ ജോർജ് പ്രഗല്ഭനായ കോളമിസ്റ്റാണ്‌. പത്രാധിപൻ, പംക്തി എഴുത്തുകാരൻ, ഗ്രന്ഥകാരൻ എന്നതിനു പുറമെ ദീർഘകാലമായി ചൈനാ നിരീക്ഷകനുമായിരുന്നു.

1965ൽ ബിഹാർ മുഖ്യമന്ത്രിയായിരുന്ന കെ.ബി. സഹായിയെ എതിർത്തതിനു ജയിലിലട‌യ്ക്കപ്പെട്ട ജോർജ്, സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ജയിലിൽ അടയ്ക്കപ്പെട്ട പത്രാധിപരാണ്. പ്രതിരോധ മന്ത്രിയായിരുന്ന വി.കെ. കൃഷ്ണമേനോനാണ് അന്ന് അദ്ദേഹത്തിനു വേണ്ടി കോടതിയിൽ ഹാജരായത്.

സ്വന്തം പത്രപ്രവർത്തക ജീവിതത്തെ അടിസ്ഥാനമാക്കി ടി.ജെ.എസ്. ജോർജ് എഴുതിയ 'ഘോഷയാത്ര' എന്ന പുസ്തകം ശ്രദ്ധിക്കപ്പെട്ടു. വി.കെ. കൃഷ്ണമേനോൻ, നടി നർഗീസ്, എം.എസ്. സുബ്ബലക്ഷ്മി, സിംഗപ്പുർ മുൻ പ്രസിഡന്‍റ് ലീക്വാൻ യൂ തുടങ്ങിയവരെക്കുറിച്ച് ജീവചരിത്രക്കുറിപ്പുകൾ എഴുതി.

ദ ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസിൽ എഴുതിയിരുന്ന പോയിന്‍റ് ഓഫ് വ്യൂ എന്ന കോളം ശ്രദ്ധേയമായി. നൗ ഈസ് ദ ടൈം ടു സേ ഗുഡ്ബൈ എന്ന തലക്കെട്ടിലാണ് ഈ കോളത്തിന്‍റെ അവസാന ലക്കം എഴുതി മൂന്നു വർഷം മുൻപ് സജീവ പത്രപ്രവർത്തനത്തിൽ നിന്ന് അദ്ദേഹം വിടവാങ്ങിയത്.

പത്തു വർഷത്തെ ഇടവേളയ്ക്കു ശേഷം ചൈന സന്ദർശിച്ച അദ്ദേഹം ഒളിമ്പിക്സ് മത്സരങ്ങൾക്കുള്ള ചൈനയുടെ ഒരുക്കങ്ങൾ നേരിൽ കാണുകയും ആധുനിക ചൈനയെക്കുറിച്ച് ലേഖന പരമ്പര എഴുതുകയും ചെയ്തിട്ടുണ്ട്. പതിനാറോളം ഗ്രന്ഥങ്ങളും രചിച്ചു. മോഹൻലാൽ, നസീറുദ്ദീൻ ഷാ എന്നിവർ അഭിനയിച്ച 'കൃഷ്ണ' എന്ന ചിത്രത്തിനുള്ള തിരക്കഥ ശശി തരൂരുമായി ചേർന്ന് എഴുതിയിട്ടുണ്ട്. വി.കെ. കൃഷ്ണ മേനോന്‍റെ ജീവചരിത്രമാണ് ഇതിലെ പ്രതിപാദ്യം.

ബഷീർ പുരസ്കാരം, രാജ്യോത്സവ പുരസ്കാരം, സി.എച്ച്. മുഹമ്മദ് കോയ പത്രപ്രവർത്തക പുരസ്കാരം, കേരള സാഹിത്യ അക്കാഡമി പുരസ്കാരം, പത്രിക അക്കാഡമി പുരസ്കാരം, പത്മഭൂഷൺ, ഗൾഫ് മാധ്യമം ഏർപ്പെടുത്തിയ കമല സുരയ്യ പുരസ്കാരം എന്നിവയ്ക്ക് അർഹനായി.

'നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, AMMA കോടതിയെ ബഹുമാനിക്കുന്നു'; പ്രതികരണവുമായി താരസംഘടന

അസമിനു മുന്നിലും നാണംകെട്ട് കേരളം

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസ്; പരാതിക്കാരി മൊഴി നൽകി

മഞ്ജു പറഞ്ഞിടത്ത് നിന്നാണ് ഗൂഢാലോചന ആരംഭിച്ചതെന്ന് ദിലീപ്; പൊലീസിന്‍റെ കള്ളക്കഥ തകർന്നുവീണു

പ്രത്യേക സർവീസുകളും അധിക കോച്ചുകളുമായി റെയ്‌ൽവേ