വിശന്നിട്ട് വയ്യ, വിധി നാളെ പറയാമെന്ന് ഹൈക്കോടതി ജസ്റ്റിസ്; പരിഗണിച്ചത് 29 കേസുകൾ
ലഖ്നൗ: ദിവസം മുഴുവൻ നീണ്ടു നിന്ന വിചാരണയ്ക്കൊടുവിൽ വിശപ്പു മൂലം വിധി പറയാൻ സാധിക്കില്ലെന്ന് അറിയിച്ച് അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സുഭാഷ് വിദ്യാർഥി. കടുത്ത വിശപ്പും ക്ഷീണവും മൂലം ശാരീരികമായി വിധിയെഴുതാൻ കഴിയാതെ വന്നിരിക്കുന്നു അതിനാൽ വിധി മറ്റൊരു ദിവസം പറയാമെന്നാണ് ജസ്റ്റിസ് വ്യക്തമാക്കിയത്. ചൊവ്വാഴ്ചയാണ് സംഭവം. 92 പുതിയ കേസുകൾ ഉൾപ്പെടെ 235 കേസുകളാണ് പരിഗണിക്കാൻ ഉണ്ടായിരുന്നത്. വൈകിട്ട് 4.15നകം 29 പുതിയ കേസുകൾ ബെഞ്ച് പരിഗണിച്ചു. പിന്നീട് ഡിആർടി ഉത്തരവിനെതിരേ 2025ൽ ചന്ദ്രലേഖ സിങ് ഫയൽ ചെയ്ത കേസാണ് പരിഗണിച്ചത്.
ഹർജി പരിഗണിച്ച ഹൈക്കോടതി ഡിആർടി ഉത്തരവ് റദ്ദാക്കുകയും ഹർജിക്കാരന് വാദം കേൾക്കാൻ അവസരം നൽകിയ ശേഷം വിഷയം വീണ്ടും തീരുമാനിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ പ്രതിഭാഗത്തിന്‍റെ വാദം കേട്ടില്ലെന്ന കാരണത്താൽ സുപ്രീംകോടതി ആ ഉത്തരവ് സ്റ്റേ ചെയ്യുകയും ഹർജി വീണ്ടും തീർപ്പാക്കാനും, പരമാവധി ആറ് മാസത്തിനുള്ളിൽ വിധി പ്രസ്താവിക്കാനും ആവശ്യപ്പെടുകയും ചെയ്തു.
സുപ്രീം കോടതി നിർദേശിച്ചിരുന്ന കാലാവധി ചൊവ്വാഴ്ചയോടെ അവസാനിക്കുന്ന സാഹചര്യത്തിലാണ് ഹൈക്കോടതി അടിയന്തരമായി ഹർജി പരിഗണിച്ചത്. വൈകിട്ട് 4.15 മുതൽ രാത്രി 7 മണി വരെ വാദം നീണ്ടു. മുതിർന്ന അഭിഭാഷകനായ അനുജ് കുഡേസിയ ഹർജിക്കാരനു വേണ്ടിയും സുദീപ് കുമാർ പ്രതിഭാഗത്തിനു വേണ്ടിയും ഹാജരായി. അതോടെയാണ് ക്ഷീണിതനായെന്നും വിശപ്പുണ്ടെന്നും ജസ്റ്റിസ് അറിയിച്ചത്.