കാർഗിൽ ഹീറോ ഇനി ഓർമ്മ; സോനം വാങ്ചുക്ക് അന്തരിച്ചു
ന്യൂഡൽഹി: കാർഗിൽ വീരനായകൻ കേണൽ സോനം വാങ്ചുക്ക്(62) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. വിരമിച്ച ശേഷം ലഡാക്കിലായിരുന്നു താമസം.
കാർഗിൽ യുദ്ധത്തിൽ ശത്രുസൈന്യത്തെ തുരത്തുന്നതിന്‍റെ മികച്ച പോരാട്ടം കാഴ്ച വച്ച സോനത്തെ രാജ്യം മഹാവീർ ചക്ര നൽകി ആദരിച്ചിരുന്നു. കാർഗിൽ യുദ്ധകാലത്ത് ബറ്റാലിക് സെക്‌ടറിലെ ചോർബത് ലാ പിടിച്ചെടുക്കുക എന്ന ദൗത്യമായിരുന്നു അന്ന് മേജർ പദവിയിലുണ്ടായിരുന്ന സോനത്തെ ഏൽപ്പിച്ചിരുന്നത്. ഹിമാനി പ്രദേശത്ത് അദ്ദേഹം നടത്തിയ മുന്നേറ്റം സൈനിക ചരിത്രത്തിലെ സുവർണ അധ്യായമാണ്.
കഠിനമായ മഞ്ഞുവീഴ്ചയെ അവഗണിച്ച് ശത്രുകേന്ദ്രങ്ങളെ ആക്രമിച്ച് അദ്ദേഹം ആറ് പാക് സൈനികരേ വധിക്കുകയും തന്ത്രപ്രധാനമായ ഇടങ്ങൾ തിരിച്ചുപിടിക്കുകയും ചെയ്തു.അദ്ദേഹത്തോടുള്ള ബഹുമാനാർഥം ലഡാക്കിലെ രണ്ട് സൈനിക പോസ്റ്റുകൾക്ക് സോനം ഒന്ന്, സോനം രണ്ട് എന്നാണ് നാമകരണം ചെയ്തത്. വാങ്ചുക്കിന്‍റെ നിര്യാണത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അനുശോചിച്ചു. ലഡാക്കിന്‍റെ അഭിമാനിയായ മകൻ എന്നാണ് പ്രതിരോധമന്ത്രി വാങ്ചുക്കിനെ വിശേഷിപ്പിച്ചത്. കരസേനയും വാക്ചുക്കിന്‍റെ നിര്യാണത്തിൽ അനുശോചിച്ചു.