മൈസൂരു: റെയ്‌ൽ പാളം കൊണ്ടുള്ള വേലി ചാടിക്കടക്കാനുള്ള ശ്രമത്തിനിടെ കാട്ടാന തൂണുകൾക്കിടയിൽ കുടുങ്ങി. മുൻകാലുകളും പിൻകാലുകളും വേലിയുടെ ഇരുപുറത്തുമായി മരണത്തെ മുന്നിൽക്കണ്ട ആനയെ മണിക്കൂറുകൾക്കുശേഷം വനം വകുപ്പ് അധികൃതർ രക്ഷിച്ചു. കർണാടകയിൽ നാഗർഹോള കടുവസങ്കേതത്തിലെ വീരണഹൊസഹള്ളി റേഞ്ചിൽ ഞായറാഴ്ചയാണു സംഭവം.
ജനവാസമേഖലയിലേക്കു കാട്ടാനകളിറങ്ങുന്നതു തടയാൻ സ്ഥാപിച്ച വേലിയാണു കൊമ്പന് വിനയായത്. ആനയുടെ വിഡിയൊ ദൃശ്യം പ്രചരിച്ചതിനു പിന്നാലെ മണ്ണുമാന്തി യന്ത്രവുമായി പാഞ്ഞെത്തിയ വനംവകുപ്പ് സംഘം വേലിയുടെ കോൺക്രീറ്റ് തൂണുകളിലൊന്ന് തകർത്ത് കുറുകെ വച്ചിരുന്ന റെയ്‌ൽ പാളം താഴ്ത്തി. ഇതോടെ, കൊമ്പൻ കാട്ടിലേക്ക് മറഞ്ഞു.
റേഡിയോ കോളർ ഘടിപ്പിച്ച 30 വയസ് പ്രായംവരുന്ന കൊമ്പൻ നിരീക്ഷണത്തിലെന്നു വനംവകുപ്പ് അറിയിച്ചു. ആറു വർഷം മുൻപ് കർണാടകയിൽ റെയ്‌ൽ പാളം കൊണ്ടുള്ള വേലിക്കിടയിൽ കുടുങ്ങി കാട്ടാന ചെരിഞ്ഞിരുന്നു.