സൗജന്യ യാത്രയിൽ നടുവൊടിഞ്ഞ് കർണാടക സർക്കാർ; അഴിച്ചു പണിക്ക് നീക്കം!
ബംഗളൂരു: കേരളം മാതൃകയാക്കിയ കർണാടകയിലെ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന ശക്തി പദ്ധതിയിൽ അഴിച്ചു പണിക്ക് ഡികെ സർക്കാർ. സൗജന്യ യാത്രയിൽ നടുവൊടിഞ്ഞതോടെയാണ് പുതിയ പരിഷ്ക്കരണം വരുന്നത്.
പദ്ധതിയിൽ നിന്ന് കന്നടക്കാരല്ലാത്ത ഇതര സംസ്ഥാനക്കാരെ ഒഴിവാക്കാനാണ് നീക്കം. ആധാർ കാർഡുള്ള എല്ലാവർക്കും സൗജന്യ യാത്ര എന്നതിനു പകരം ശക്തി സ്മാർട് കാർഡുള്ള സ്ത്രീകൾക്ക് മാത്രമാവും ഇനി സൗജന്യ യാത്ര നൽകുക.
സൗജന്യ യാത്രമൂലം നഷ്ടത്തിലായ ട്രാൻസ്പോർട്ട് കോർപ്പറേഷന്‍റുകൾ ബസ് ചാർജ് വർധിപ്പിക്കാനും സമ്മർദം ചെലുത്തുന്നുണ്ട്. 48 ശതമാനമായിരുന്ന പുരുഷന്മാരുടെ എണ്ണം ശക്തി പദ്ധതി നടപ്പാക്കിയതിനു പിന്നാലെ 36 ശതമാനമായി കുറഞ്ഞിരുന്നു. സർക്കാർ ബസുകളിൽ ഇപ്പോൾ ആൺകുട്ടികൾക്കും യാത്ര സൗജന്യമാണ്.
മുൻപുണ്ടായിരുന്ന കടബാധ്യതയ്ക്കൊപ്പം സൗജന്യ യാത്രയുടെ നഷ്ടം കൂടി വന്നതോടെ പിടിച്ചു നിൽക്കാനാവാത്ത അവസ്ഥയിലാണ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ. സർക്കാർ പിന്തുണയ്ക്കൊപ്പം ടിക്കറ്റ് ചാർജ് വർധിപ്പിക്കുക കൂടി ചെയ്താലോ പിടിച്ചു നിൽക്കാനാവൂ എന്നാണ് കോർപ്പറേഷൻ പറയുന്നത്.