ബൈക്ക് ടാക്സി നിരോധനം കർണാടക ഹൈക്കോടതി നീക്കി
ബംഗലുരൂ: ബൈക്ക് ടാക്സി സർവീസുകൾ സംസ്ഥാനത്ത് നിരോധിച്ച തീരുമാനം കർണാടക ഹൈക്കോടതി റദ്ദാക്കി. എന്നാൽ ബൈക്ക് ടാക്സി സർവീസുകൾക്ക് ആവശ്യമായ നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും സർക്കാരിന് ഏർപ്പെടുത്താമെന്ന് കോടതി നിർദേശിച്ചു. ഇതോടെ ഒല, ഊബർ, റാപ്പിഡോ തുടങ്ങിയ കമ്പനികൾക്ക് ബൈക്ക് ടാക്സികൾ വീണ്ടും നിരത്തിലിറക്കാനാകും. ബൈക്ക് ടാക്സികൾക്ക് ഏർപ്പെടുത്തിയ നിരോധനം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളിയിരുന്നു.
ഇതിനെതിരെയുള്ള ഹർജിയാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.
ബൈക്കുകൾ ട്രാൻസ്പോർട്ട് വാഹനങ്ങളായി രജിസ്റ്റർ ചെയ്യണമെന്നും കോൺട്രാക്ട്ര് കാര്യേജസ് അടിസ്ഥാനത്തിൽ സർവീസ് നടത്താനും അനുമതി നൽകണമെന്ന ആവശ്യം പരിഗണിക്കാൻ സർക്കാരിനോട് കോടതി നിർദേശിച്ചു. 2025 ജൂണിലാണ് ഹൈക്കോടതി ബൈക്ക് ടാക്സി സർവീസുകൾക്ക് നിരോധനം ഏർപ്പെടുത്തിയത്. ബൈക്ക് ടാക്സികൾ സുരക്ഷിതമല്ലെന്ന 2019 ലെ വിദഗ്ധ സമിതി റിപ്പോർട്ട് പരിഗണിച്ചായിരുന്നു നടപടി.
ബൈക്ക് ടാക്സികളുടെ പ്രവർത്തനത്തിന് അനുയോജ്യമായ രീതിയിൽ നിയമനിർമാണം നടത്തിയാൽ നിരോധനം നീക്കുന്ന കാര്യം പരിഗണിക്കാമെന്ന സൂചനയും കോടതി നൽകിയിരുന്നു