കുൽദീപ് സെൻഗാറിന്‍റെ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യം തള്ളി
ന്യൂഡൽഹി: ഉന്നാവെ ബലാത്സംഗക്കേസിൽ അതിജീവിതയുടെ പിതാവിന്‍റെ കസ്റ്റഡി മരണത്തിൽ ബിജെപി മുൻ എംഎൽഎ കുൽദീപ് സിങ് സെൻഗാറിന് തിരിച്ചടി. ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയും ജാമ്യാപേക്ഷയും തള്ളി. ഡൽഹി ഹൈക്കോടതിയാണ് ഹർജി തള്ളിയത്. കേസിൽ 10 വർഷത്തെ ശിക്ഷയാണ് കുൽദീപ് സിങിന് വിധിച്ചത്.
ശിക്ഷ മരവിപ്പിക്കാൻ കാരണങ്ങളൊന്നും കാണുന്നില്ലെന്നും അപേക്ഷ തള്ളുന്നുവെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് രവീന്ദർ ദുഡേജ പറഞ്ഞു.
സെൻഗാർ ദീർഘകാലമായി തടവ് അനുഭവിക്കുന്നുണ്ടെങ്കിലും കാലതാമസത്തിന്‍റെ പേരിൽ ഇളവ് നൽകാൻ കഴിയില്ലെന്ന് ജഡ്ജി നിരീക്ഷിച്ചു. ശിക്ഷക്കെതിരേ നിരവധി തവണ അദ്ദേഹം അപ്പീൽ സമർപ്പിച്ചതും കോടതി ചൂണ്ടിക്കാട്ടി. 2020 മാർച്ച് 13ന് ഇരയുടെ പിതാവ് കസ്റ്റഡിയിൽ മരിച്ച കേസിൽ സെൻഗാറിന് വിചാരണ കോടതി 10 വർഷം കഠിന തടവും 10 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. ഒരു കുടുംബത്തിന്‍റെ ഏക വരുമാനക്കാരനെ കൊലപ്പെടുത്തിയതിന് ഒരു വിട്ടുവീഴ്ചയും കാണിക്കാൻ കഴിയില്ലെന്ന് വിചാരണ കോടതി പറഞ്ഞിരുന്നു.