എംഎൽസി എൽസ കപ്പലപകടം
എംഎൽസി എൽസ കപ്പലപകടവുമായി ബന്ധപ്പെട്ട് അധികൃതർ കാര്യമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി കോടതി വീണ്ടും കടുത്ത ആശങ്ക രേഖപ്പെടുത്തി. കപ്പലിൽ നിന്ന് രണ്ടു കണ്ടെയ്നറുകൾ ഇതിനകം ചോർന്നിട്ടുണ്ടെന്നു റിപ്പോർട്ടിലുണ്ടെന്നു വ്യക്തമാക്കിയ കോടതി ഇവ ഇപ്പോൾ സുരക്ഷിതമാണോ എന്നു ചോദ്യം ചെയ്തു.
വലിയ തിരമാലകളിൽ പെട്ട് ഈ കണ്ടെയ്നറുകൾ കരയിലേയ്ക്ക് അടിഞ്ഞ് ആരെങ്കിലും തുറന്നാൽ ഉണ്ടാകുന്ന ഗുരുതരമായ പ്രത്യാഘാതങ്ങൾ എന്തായിരിക്കുമെന്നും കോടതി ആരാഞ്ഞു. വിഷയത്തിൽ കോടതിക്ക് കണ്ണടച്ച് ഇരിക്കാനാകില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.
കടലിലെ മാലിന്യ നീക്കവുമായി ബന്ധപ്പെട്ട് കൃത്യമായ ആക്ഷൻ പ്ലാൻ സമർപ്പിക്കാൻ കേന്ദ്രസർക്കാരിന് കോടതി രണ്ടാഴ്ചത്തെ സാവകാശം നൽകി.
കേന്ദ്ര പരിസ്ഥിതി മന്ത്രാലയവും ഡിജി ഷിപ്പിങും സംയുക്തമായി യോഗം ചേർന്ന് വിഷയത്തിൽ അടിയന്തര തീരുമാനം എടുക്കുമെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു.കേസ് കൂടുതൽ വാദത്തിനായി അടുത്ത മാസം പതിനഞ്ചിലേയ്ക്കു മാറ്റി.