പ്രതീകാത്മക ചിത്രം
മുംബൈ: പുനെ-മുംബൈ ഇടനാഴിയിലെ ബോർ ഗാട്ട് പാതയിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് 30 ദീർഘദൂര, ഇന്‍റർസിറ്റി ട്രെയ്നുകൾ ജൂലൈ 17 വരെ റദ്ദാക്കി സെൻട്രൽ റെയ്ൽവേ. 14 പ്രതിദിന ട്രെയ്നുകളും എട്ടു സ്പെഷ്യൽ ട്രെയ്നുകളും പ്രത്യേക ദിവസങ്ങളിൽ സർവീസ് നടത്തുന്ന മറ്റു എട്ടു തീവണ്ടികളുമാണ് റദ്ദാക്കിയത്.
മുംബൈ-പുനെ ഇന്‍റർസിറ്റി, സിഎസ്എംടി-ഹൈദരാബാദ് എക്സ്പ്രസ്, ചെന്നൈ എഗ്‌മോർ സൂപ്പർഫാസ്റ്റ് മെയ്ൽ, ഹുബ്ലി-ദാദർ എക്സ്പ്രസ് തുടങ്ങിയവയാണ് റദ്ദാക്കപ്പെട്ട പ്രതിദിന ട്രെയ്നുകൾ. മഹാലക്ഷ്മി എക്സ്പ്രസ്, ജോധ്പൂർ-ഹഡാപ്സർ എക്സ്പ്രസ്, ദാദർ-സത്താറ എക്സ്പ്രസ്, ദാദർ-സായിനഗർ ഷിർദി എക്സ്പ്രസ് തുടങ്ങിയവ റദ്ദാക്കിയ പ്രത്യേക ദിവസങ്ങളിൽ സർവീസ് തീവണ്ടികളുടെ പട്ടികയിലുണ്ട്. ഹസ്റത്ത് നിസാമുദീൻ, ഗോരഖ്പൂർ, ഗാസിപൂർ എന്നിവിടങ്ങളിലേക്കുള്ള സ്പെഷ്യൽ ട്രെയ്നുകളാണ് റദ്ദാക്കിയതെന്നും സെൻട്രൽ റെയ്ൽവേയുടെ പത്രകുറിപ്പിൽ പറയുന്നു.
മേഖലയിലെ റെയ്ൽ ഗതാഗതം പുനസ്ഥാപിക്കുന്നതു സംബന്ധിച്ച പ്രവർത്തനങ്ങൾ കേന്ദ്ര റെയ്ൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വിലയിരുത്തിയിരുന്നു. മൂന്നു ട്രാക്കുകളാണ് മുംബൈ-പുനെ പാതയിൽ ഉള്ളത്. ഇതിൽ ഒരു ട്രാക്കിലെ ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്. ശേഷിക്കുന്ന രണ്ടു ട്രാക്കുകളിലെ ജോലികൾ പുരോഗമിക്കുകയാണ്.