'പാറ്റകൾ വിശന്നിരിക്കരുത്, കൂടെയുണ്ട്'; ജന്തർ മന്തറിലേക്ക് ഓൺലൈനിൽ ഭക്ഷണം ഓർഡർ ചെയ്ത് നിരവധി പേർ|Video
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് ഓൺലൈനിൽ ഭക്ഷണവും വെള്ളവും ഓർഡർ ചെയ്തത് നിരവധി പേർ. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ് ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകൾ വഴി ഭക്ഷണവും വെള്ളവും എത്തിച്ചത്. പാർലമെന്‍റ് മാർച്ചിനെത്തിയ വിദ്യാർഥികൾ ഉൾപ്പെടെയുള്ള പ്രതിഷേധകാരികൾക്ക് വെള്ളം കുടിക്കാനുള്ള സൗകര്യം പോലും നൽകാതെ ഫോഴ്സ് ബുദ്ധിമുട്ടിക്കുന്നതായി ആരോപണം ഉയർന്നിരുന്നു. അതിനു പിന്നാലെയാണ് ജന്തർ മന്തറിലേക്ക് ഓൺലൈനിൽ പണം കൊടുത്ത് ഭക്ഷണം ഓർഡർ ചെയ്യുന്നവരുടെ എണ്ണം കൂടിയത്.
നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുടെ പശ്ചാത്തലത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് സിജെപി പ്രതിഷേധം നടത്തുന്നത്. ജന്തർ മന്തറിൽ വിശന്നിരിക്കുന്നവർക്ക് ഭക്ഷണം നൽകാൻ ആവശ്യപ്പെട്ടു കൊണ്ടാണ് മഹാരാഷ്ട്രയിൽ നിന്നുള്ള അനുജ് റാവത്ത് ഭക്ഷണം ഓർഡർ ചെയ്തത്.
25 പേർക്കുള്ള ഭക്ഷണം ഓർഡർ ചെയ്ത ഒരാൾ ജന്തർ മന്തറിൽ ഭക്ഷണം വച്ചിട്ട് പോകാനായിരുന്നു നിർദേശിച്ചതെന്ന് ഫൂഡ് ഡെലിവറി ബോയ് പറയുന്നു. പ്രതിഷേധത്തിൽ പങ്കെടുക്കാൻ എത്തുന്നവരും ഭക്ഷണവുമായി എത്തുന്നുണ്ട്. പെൺകുട്ടികൾ അടക്കമുള്ളവരെ പൊലീസ് തല്ലിച്ചതയ്ക്കുന്നത് കണ്ടതു കൊണ്ടാണ് ഞങ്ങൾ പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയതെന്ന് ചവാഡി ബസാറിൽ നിന്നുള്ള ഉസ്മാൻ പറയുന്നു. അയർക്കാരാണ് അവരുടെ പിന്തുണ അറിയിച്ചു കൊണ്ട് ഉസ്മാന്‍റെ കൈയിൽ ഭക്ഷണം കൊടുത്തു വിട്ടത്. ജന്തർ മന്തറിൽ ഇപ്പോഴും പ്രതിഷേധം തുടരുകയാണ്.