രൺധീർ ജയ്സ്വാൾ
ന‍്യൂഡൽഹി: ഇക്കഴിഞ്ഞ ശനിയാഴ്ച പാക്കിസ്ഥാനിലെ കറാച്ചിയിൽ നടന്ന ഭീകരാക്രമണത്തിൽ ഇന്ത‍്യയ്ക്ക് പങ്കുണ്ടെന്ന പാക്കിസ്ഥാന്‍റെ വാദം തള്ളി ഇന്ത‍്യ. പാക്കിസ്ഥാന്‍റെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ തള്ളി കളയുന്നുവെന്ന് കേന്ദ്ര വിദേശകാര‍്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
മറ്റുള്ളവർക്കു നേരെ വിരൽ ചൂണ്ടുന്നതിന് പകരം പാക്കിസ്ഥാൻ സ്വന്തം മണ്ണിലെ ഭീകര ശ‍്യംഖലയ്ക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നും ഇനിയെങ്കിലും ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നത് നിർത്തണമെന്നും അദ്ദേഹം പറഞ്ഞു.
കറാച്ചിയിലെ പാരാമിലിട്ടറി സേനയായ സിന്ധ് റേഞ്ചേഴ്സിന്‍റെ ആസ്ഥാനത്തിന് നേരെയായിരുന്നു ആക്രമണമുണ്ടായത്. താലിബാനിൽ നിന്നും വേർപിരിഞ്ഞ് തുടങ്ങിയ ജമാഅത്ത് ഉൽ അഹ്റാർ എന്ന സംഘടന പിന്നീട് ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.
ഭീകരാക്രമണത്തിൽ ഇന്ത‍്യയക്ക് പങ്കുണ്ടെന്ന് പാക്കിസ്ഥാൻ ആഭ‍്യന്തര മന്ത്രി മൊഹ്സിൻ നഖ്‌വിയും ആരോപണം ഉന്നയിച്ചെങ്കിലും അതിനെ സാധൂകരിക്കുന്ന തെളിവുകളൊന്നും നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. 3 പാക്കിസ്ഥാൻ സുരക്ഷാ ഉദ‍്യോഗസ്ഥരും 3 ഭീകരരുമാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.