ജെയ്ഷെ മുഹമ്മദ്, ലഷ്കർ ബന്ധം: പാക്കിസ്ഥാനിൽ കഴിയുന്ന 23 പേരെ കേന്ദ്രം ഭീകരരായി പ്രഖ‍്യാപിച്ചു
representative image
ന‍്യൂഡൽഹി: പാക്കിസ്ഥാനിൽ താമിസിക്കുന്ന ജെയ്ഷെ ഇ മുഹമ്മദ്, ലഷ്കർ ഇ തൊയ്ബ എന്നീ ഭീകര സംഘടനകളുമായി ബന്ധമുള്ള 23 പേരെ കേന്ദ്ര ആഭ‍്യന്തര മന്ത്രാലയം ഭീകരരായി പ്രഖ‍്യാപിച്ചു. ഇത് സംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറക്കി.
ജമ്മു കശ്മീരിലെ നുഴഞ്ഞു കയറ്റം, ആയുധ വിതരണം, ആക്രമണങ്ങൾ ആസൂത്രണം ചെയ്യൽ എന്നിവ അടക്കം വിവിധ പ്രവൃത്തികളിൽ ഏർപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് യുഎപിഎ പ്രകാരം 23 പേരെ ഭീകരരായി പ്രഖ‍്യാപിച്ചിരിക്കുന്നത്. ഇതോടെ കേന്ദ്ര ആഭ‍്യന്തര മന്ത്രാലയം ഭീകരരായി പ്രഖ‍്യാപിച്ചവരുടെ എണ്ണം 80 ആയി.
ഭീകരരുടെ പേരുകൾ പട്ടികയിൽ ഉൾപ്പെടുത്തുന്നതു വഴി ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎയ്ക്ക് അവരുടെ സാമ്പത്തിക സഹായം തടയാനും ആയുധ വിൽപ്പനയ്ക്ക് ഉപരോധം ഏർപ്പെടുത്താനും അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സാധിക്കും.
ഹാഫിസ് സയീദ്, ജെയ്ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസർ, മുംബൈ ഭീകരാക്രമണത്തിന്‍റെ മുഖ‍്യ സൂത്രധാരൻ സാക്കി ഉർ റഹ്മാൻ ലഖ്‌വി, അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം, യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഖലിസ്ഥാൻ നേതാവ് ഗുർപത്വന്ത് സിങ് പന്നൂൺ എന്നിവർ അടക്കമുള്ളവർ ഈ പട്ടികയിൽ ഉൾപ്പെടുന്നു.
യുവാക്കളെ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിലേക്ക് റിക്രൂട്ട് ചെയ്യുന്നതിൽ പ്രധാനിയായ മസൂദ് ഇല‍്യാസ് കശ്മീരി, ലഷ്കർ ഭീകരൻ ഫിർദൗസ് അഹമ്മദ് ഭട്ട്, ബിലാൽ അഹമ്മദ് ബിർ, അഷ്ഫാഖ് അഹമ്മദ് എന്നിവരെയും പട്ടികയിൽ ചേർത്തിട്ടുണ്ട്. ജമ്മു കശ്മീരിൽ സുരക്ഷാ സേനയ്ക്കെതിരേ ആക്രമണം നടത്തിയവരും ഈ പട്ടികയിലുണ്ട്.