പൊലീസ് വാഹനമിടിച്ച് കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ കുടുംബത്തിന് 262 കോടി രൂപ നഷ്ടപരിഹാരം

 
India

പൊലീസ് വാഹനമിടിച്ച് കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ കുടുംബത്തിന് 262 കോടി രൂപ നഷ്ടപരിഹാരം

2023ലാണ് അമിത വേഗതയിലെത്തിയ പൊലീസ് വാഹനമിടിച്ച് 23കാരിയായ ജാന്‍വി കൊല്ലപ്പെട്ടത്

Manju Soman

സിയാറ്റില്‍: യുഎസ്സിലെ സിയാറ്റിലില്‍ ഇന്ത്യന്‍ വംശജയായ വിദ്യാര്‍ഥി പൊലീസ് വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മരിച്ച ജാന്‍വി കണ്ടുലയുടെ കുടുംബത്തിന് 29 മില്യണ്‍ യുഎസ് ഡോളര്‍ (262 കോടി ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കാനാണ് വിധിച്ചത്. 2023ലാണ് അമിത വേഗതയിലെത്തിയ പൊലീസ് വാഹനമിടിച്ച് 23കാരിയായ ജാന്‍വി കൊല്ലപ്പെട്ടത്.

2024ലാണ് പെണ്‍കുട്ടിയുടെ കുടുംബം 110 മില്യണ്‍ യുഎസ് ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. സിയാറ്റില്‍ നഗരത്തിനും അപകടമുണ്ടാക്കിയ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കെവിന്‍ ഡേവിനും എതിരേയായിരുന്നു നിയമ നടപടി. 20 മില്യണ്‍ യുഎസ് ഡോളര്‍ നഗരത്തിന്റെ ഇന്‍ഷുറന്‍സില്‍ നിന്നാകും അനുവദിക്കുക. ജാന്‍വിയുടെ വിയോഗം ഹൃദയഭേദകമാണെന്നും നഷ്ടപരിഹാരം കുടുംബത്തിന് സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അഭിഭാഷക എറിക്ക ഇവാന്‍സ് പറഞ്ഞു.

2023 ജനുവരി 23-നാണ് പൊലീസിന്റെ പട്രോളിങ് വാഹനമിടിച്ച് ജാന്‍വി കണ്ടുല കൊല്ലപ്പെടുന്നത്. മണിക്കൂറില്‍ 119 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ചിരുന്ന വാഹനമാണ് ജാന്‍വിയെ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ പെണ്‍കുട്ടി 100 അടിയോളം അകലേക്ക് തെറിച്ചുവീണു. ജാന്‍വി മരിക്കുമ്പോള്‍ വാഹനത്തിനകത്തുനിന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പരിഹസിച്ച് പൊട്ടിച്ചിരിക്കുന്ന വീഡിയോ പിന്നീട് പുറത്തുവന്നിരുന്നു. ഡാനിയേല്‍ ഓഡറര്‍ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ ശരീരത്തില്‍ ഘടിപ്പിച്ചിരുന്ന ക്യാമറയിലെ ദൃശ്യമാണ് പുറത്തുവന്നത്. നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിയുടെ സിയാറ്റില്‍ കാമ്പസിലെ മാസ്റ്റര്‍ ഡിഗ്രി വിദ്യാര്‍ഥിനിയായിരുന്നു ആന്ധ്രയില്‍ വേരുകളുള്ള ജാന്‍വി.

ഐഎസ്ഐ ശൃംഖലയെ തകർത്തു; മലയാളികളടക്കം 253 ഭീകരർ പിടിയിൽ

ജെഎസ്എസ്‌സി- സിജിഎൽ പരീക്ഷ റദ്ദാക്കി ഝാർഖണ്ഡ് സർക്കാർ

ആനത്താരകൾ പുനഃസ്ഥാപിക്കുകയാണ് മനുഷ്യ-വന്യജീവി സംഘർഷത്തിന് ശാശ്വത പരിഹാരം: മന്ത്രി ഷിബു ബേബി ജോൺ

കെസിഎൽ സീസൺ-3: രാജകീയമായി ടീം ലോഞ്ച്; ഒരുക്കുന്നത് മികച്ച സാധ്യതകൾ: സഞ്ജു സാംസൺ

നെറ്റ് പരീക്ഷാ വീഴ്ച; 50ലധികം ജീവനക്കാരെ പുറത്താക്കി എൻടിഎ