വിമാന കമ്പനികളുടെ ചൂഷണത്തിൽ ഇടപെട്ട് വ്യോമയാന മന്ത്രാലയം; ടിക്കറ്റ് നിരക്ക് കുറയ്ക്കാൻ നിർദേശം
file image
ന്യൂഡൽഹി: ഇൻഡിഗോ പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ വിമാനകമ്പനികൾ ടിക്കറ്റുകളുടെ നിരക്ക് ഇരട്ടയാക്കിയ നടപടിയിൽ ഇടപെട്ട് വ്യോമയാന മന്ത്രാലയം. മുൻ നിശ്ചയിച്ച നിരക്ക് പരിധി കർശനമായി പാലിക്കണമെന്ന് കമ്പനികൾക്ക് നിർദേശം നൽകി.
സ്ഥിതിഗതികൾ പൂർവസ്ഥിതിയിൽ ആകുന്നത് വരെ മുൻ നിശ്ചയിച്ച നിരക്കുകളിൽ തുടരണം എന്നാണ് നിർദേശം. വിമാന ടിക്കറ്റ് നിരക്ക് മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും നിർദേശിച്ച മാനദണ്ഡങ്ങളിൽ നിന്ന് വ്യതിചലിച്ചാൽ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകുന്നു.
ഇൻഡിഗോയുടെ പ്രതിസന്ധി മറ്റ് വിമാനകമ്പനികൾ മുതലെടുക്കുകയായിരുന്നു. കൊച്ചി - ബെംഗളൂരു വിമാനടിക്കറ്റ് നിരക്ക് അരലക്ഷത്തോളമായിരുന്നു. ഇത്തരത്തിൽ ഓരോ ടിക്കറ്റിലും ഇരട്ടിയിലധികം രൂപയുടെ വർധനവാണ് വരുത്തിയത്. ഇൻഡിഗോ പ്രതിസന്ധി ശനിയാഴ്ചയും തുടരുകയാണ്. മുംബൈ, ബെംഗളൂരു, ചെന്നൈ വിമാനത്താവളങ്ങളിൽ അഞ്ഞൂറിലധികം വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്.