ചെന്നൈ: അമരൻ സിനിമയിൽ ഫോൺ നമ്പർ ഉൾപ്പെടുത്തിയതിനെതിരേ വിദ്യാർഥി നൽകിയ ഹർജിയിൽ സംവിധായകനും നിർമാതാക്കൾക്കും നോട്ടീസ് അയച്ച് മദ്രാസ് ഹൈക്കോടതി. ഡിസംബർ 20 നകം വിശദീകരണം നൽകണമെന്നാണ് പറയുന്നത്.
ഫോൺ നമ്പർ പുറത്തുപോയത് വിദ്യാർഥിയുടെ സ്വകാര്യതയെ ബാധിക്കുന്നുണ്ടാകുമെന്ന് കോടതി പറഞ്ഞു. അതിനാല്‍ തന്നെ നഷ്ടപരിഹാരം എങ്ങനെ നൽകാനാകുമെന്നും കോടതി ചോദിച്ചു. തന്‍റെ നമ്പര്‍ സിനിമയില്‍ ഉള്‍പ്പെടുത്തിയതിനാല്‍ ഫോൺ വിളികളുടെ ശല്യം നേരിടുന്നതായി വിദ്യാർത്ഥി കോടതിയെ അറിയിച്ചു.
ചിത്രത്തിന്‍റെ ഒടിടി റിലീസ് തടയുക, നഷ്ടപരിഹാരമായി 1 കോടി 10 ലക്ഷം രൂപ നൽകുക എന്നീ ആവശ്യങ്ങളായിരുന്നു വിദ്യാർഥിയുടെ ഹർജിയിലുണ്ടായിരുന്നത്. എന്നാൽ ചിത്രം വ്യാഴാഴ്ച ഒടിടിയിൽ റിലീസ് ചെയ്തു. എന്നാൽ വെള്ളിയാഴ്ചയാണ് മദ്രസ് ഹൈക്കോടതിയിൽ വിദ്യാർഥിയുടെ ഹർജിയെത്തിയത്. ഇനിയെന്ത് ചെയ്യാനാവുമെന്ന് കോടതി ചോദിച്ചു.
മുൻപ് വിദ്യാർഥി വക്കീൽ നോട്ടീസയച്ചതിനെ തുടർന്ന് അമരൻ സിനിമയുടെ സംവിധായകനും നിർമാതാക്കളും മാപ്പു പറഞ്ഞിരുന്നു. എന്നാൽ നിർമ്മാതാക്കൾ പ്രതികരിക്കാൻ വൈകിയെന്നാരോപിച്ചാണ് വിദ്യാർഥി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.
സിനിമയിൽ സായി പല്ലവി അവതരിപ്പിച്ച കഥാപാത്രം ഇന്ദു റെബേക്ക വര്‍ഗീസിന്‍റേതായി സിനിമയിൽ കാണിക്കുന്നുണ്ട്. ഇതിന് പിന്നാലെ വിദ്യാർഥിക്ക് തുടർച്ചയായി ഫോൺ കോളുകൾ എത്തിയിരുന്നു. ഇത് വിദ്യാർഥിയുടെ പഠനത്തേയും സമാധാ ജീവിതത്തെയും ബാധിച്ചെന്നു കാട്ടിയാണ് നിയമനടപടിയിലേക്ക് കടന്നത്.