വൃന്ദാവനിൽ കുരങ്ങന്‍റെ മോഷണം; ഭക്തന്‍റെ 20 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ തട്ടിയെടുത്തു
file image
മഥുര: യുപി വൃന്ദാവനിലെ പ്രശസ്തമായ താക്കൂർ ബങ്കെ ബിഹാരി ക്ഷേത്രത്തിനു സമീപം ഭക്തന്‍റെ 20 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ അടങ്ങിയ പഴ്സ് കുരങ്ങൻ തട്ടിയെടുത്തു. അലിഗഢ് സ്വദേശിയായ അഭിഷേക് അഗർവാൾ കുടുംബത്തോടൊപ്പമാണ് വൃന്ദാവനിലെത്തിയത്. ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങവെ ഭാര്യയുടെ കൈയിലിരുന്ന പഴ്സ് കുരങ്ങൻ തട്ടിപ്പറിക്കുകയായിരുന്നു.
കുരങ്ങന്‍റെ കൈയിൽ നിന്നു പഴ്സ് തിരിച്ചു വാങ്ങാൻ നാട്ടുകാരടക്കം നിരവധി പേർ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. തുടർന്ന് പൊലീസിൽ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് മണിക്കൂറുകളോളം നീണ്ട തെരച്ചിലിനൊടുവിൽ കുറ്റിക്കാട്ടിൽ നിന്നു പഴ്സ് കണ്ടെത്തി. ആഭരണങ്ങളെല്ലാം പഴ്സിൽ തന്നെ ഉണ്ടായിരുന്നു. തുടർന്ന് പൊലീസ് പഴ്സ് കുടുംബത്തിന് കൈമാറി.