സാഹിൽ വകോഡെ
മുംബൈ: ഐഐടി ബോംബെയിലെ രണ്ടാം വർഷ ബിടെക് വിദ‍്യാർഥി സാഹിൽ വകോഡെയുടെ ആത്മഹത‍്യയുമായി ബന്ധപ്പെട്ട കേസ് മുംബൈ ക്രൈംബ്രാഞ്ച് അന്വേഷിക്കും. മരണപ്പെട്ട വിദ‍്യാർഥിയുടെ മാതാപിതാക്കളുമായി നീണ്ട തർക്കത്തിനൊടുവിൽ അവരുടെ ആവശ‍്യം പൊലീസ് അംഗീകരിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം കേസിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരിക്കുന്നത്. ആത്മഹത‍്യാപ്രേരണ അടക്കമുള്ള മറ്റു വകുപ്പുകൾ ചേർത്തായിരുന്നു കേസെടുത്തിരുന്നത്.
തന്‍റെ മകനെ മർദിക്കുകയും പീഡിപ്പിക്കുകയും ചെയ്തെന്ന് വിദ‍്യാർഥിയുടെ അമ്മ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെ ക‍്യാംപസിൽ വിദ‍്യാർഥികളുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധ പ്രകടനവും നടന്നിരുന്നു. കഴിഞ്ഞ ദിവസം പരീക്ഷ നടക്കുന്നതിനിടെ സാഹിൽ ചോദ‍്യപേപ്പർ ചാറ്റ് ജിപിടിയിൽ അപ്‌ലോഡ് ചെയ്ത് ഉത്തരമെഴുതാൻ ശ്രമിച്ചെന്നാണ് പ്രധാന ആരോപണം.
മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യുന്നതു വരെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന തീരുമാനത്തിലായിരുന്നു വിദ‍്യാർഥിയുടെ മാതാപിതാക്കൾ. എന്നാൽ 7 മണിക്കൂറോളം പൊലീസ് ഉദ‍്യോഗസ്ഥർ ഇവരുമായി സംസാരിക്കുകയും ക്രൈംബ്രാഞ്ച് അന്വേഷണം നടത്താമെന്ന ഉറപ്പ് ലഭിക്കുകയും ചെയ്തതോടെയാണ് മാതാപിതാക്കൾ തീരുമാനത്തിൽ നിന്നും പിന്മാറിയത്.