PM Narendra Modi
പനാജി: രാജ്യം ഇപ്പോൾ സാംസ്കാരികമായ ഉയർത്തെഴുന്നേൽപ്പിന് സാക്ഷ്യം വഹിക്കുകയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. അയോധ്യയിലെ രാമക്ഷേത്ര നിർമാണവും കാശി വിശ്വനാഥ ധാമിന്‍റെയും ഉജ്ജയിനിലെ മഹാകാലേശ്വര ക്ഷേത്രത്തിന്‍റെയും വിപുലീകരണവും ഇതാണു പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം.
തെക്കൻ ഗോവയിലെ ശ്രീ സംസ്താൻ ഗോകർൺ പാർതഗലി ജീവോത്തം മഠത്തിലാണ് വെങ്കലത്തിൽ നിർമിച്ച 77 അടി ഉയരമുള്ള ശ്രീരാമ പ്രതിമ അനാവരണം ചെയ്യുകയായിരുന്നു അദ്ദേഹം. മഠത്തിന്‍റെ 550ാം വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.
അയോധ്യയിലും കാശിയിലുമടക്കമുണ്ടായ മാറ്റങ്ങൾ രാജ്യത്തിന്‍റെ ഉയർത്തെഴുന്നേൽപ്പ് മാത്രമല്ല, സാംസ്കാരിക പൈതൃകത്തിന് പുതിയ കരുത്താകുകയും ചെയ്തെന്നു മോദി. ഇതു ഭാവി തലമുറകൾക്ക് അവരുടെ വേരുകളുമായുള്ള ബന്ധം ശക്തമാക്കും. ഗോവ ഗവർണർ അശോക് ഗജപതി രാജു, മുഖ്യമന്ത്രി പ്രമോദ് സാവന്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഗോവയുടെ ചരിത്രത്തിൽ ക്ഷേത്രങ്ങളും പ്രാദേശിക ആചാരങ്ങളും തകർക്കപ്പെട്ട കാലഘട്ടമുണ്ടായിരുന്നെന്നു മോദി. അന്നു ഭാഷയും സാംസ്കാരിക സ്വത്വവും സമ്മർദത്തിലായിരുന്നു. എന്നാൽ, ഇതൊന്നും നമ്മുടെ ദൃഢനിശ്ചയത്തെ ബാധിച്ചില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
തെക്കൻ ഗോവയിലെ ശ്രീ സംസ്താൻ ഗോകർൺ പാർതഗലി ജീവോത്തം മഠത്തിലാണ് വെങ്കലത്തിൽ നിർമിച്ച 77 അടി ഉയരമുള്ള ശ്രീരാമ പ്രതിമ. ഏഷ്യയിലെ ഏറ്റവും വലിയ വെങ്കല പ്രതിമയെന്ന സവിശേഷതയുമുണ്ട് ഈ പ്രതിമയ്ക്ക്.
ഗുജറാത്തിലെ ഏകതാ പ്രതിമയുടെ ശിൽപ്പി രാം സുതറാണെ രാമ പ്രതിമയുടെയും രൂപകൽപ്പന. രാവിലെ 11:30 ന് പ്രധാനമന്ത്രി കർണാടകയിലെ ഉഡുപ്പിയിലെ ശ്രീകൃഷ്ണ മഠം സന്ദർശിച്ചശേഷമാണു പ്രധാനമന്ത്രി ഗോവയിലെത്തിയത്.