ബിഹാറിൽ പ്രതിഷേധക്കാർക്കു നേരെ എകെ 47 തോക്ക് ഉപയോഗിച്ച് പൊലീസുകാരൻ വെടിയുതിർക്കുന്ന ദൃശ്യം
പറ്റ്ന: നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ ബിഹാറിൽ പ്രതിഷേധം നടത്തിയ വിദ്യാർഥികൾക്ക് നേരെ എകെ 47 തോക്ക് ഉപയോഗിച്ച് വെടിയുതിർത്ത പൊലീസുകാരനെ സസ്പെൻഡ് ചെയ്തു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഇയാൾക്കെതിരേ നടപടി എടുത്തത്. ജൂലൈ 25ന് നടന്ന ബിഹാർ ബന്ദിൽ സിവാൻ ജില്ലയിലാണ് സംഭവം.
ബന്ദിനിടെ സംസ്ഥാന വ്യാപകമായി വൻതോതിൽ സംഘർഷം അരങ്ങേറിയിരുന്നു. വിവിധ ജില്ലകളിൽ പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. ഇതിനിടെയാണ് പ്രതിഷേധക്കാരായ വിദ്യാർഥികൾക്കു നേരെ പൊലീസുകാരൻ എകെ 47 തോക്ക് ഉപയോഗിച്ച് വെടിയുതിർത്തത്. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ ബിഹാർ പൊലീസ് പൊലീസുകാരനെ സസ്പെൻഡ് ചെയ്ത് കൊണ്ട് ഉത്തരവിറക്കുകയായിരുന്നു. സംഭവത്തിൽ വകുപ്പുതല അന്വേഷണവും ആരംഭിച്ചു.
വെടിവെപ്പിൽ മൂന്നു പ്രതിഷേധക്കാർക്ക് പരുക്കേറ്റിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇവരുടെ നില തൃപ്തികരമാണെന്ന് ഡോക്റ്റർമാർ അറിയിച്ചു. എംഡി ആരിഫ് (15), മറ്റു രണ്ട് പേർ എന്നിവർക്കാണ് വെടിയേറ്റത്. ആരിഫിന് കഴുത്തിലാണ് വെടിയേറ്റത്. വെടിയുണ്ട നീക്കം ചെയ്തെന്നും അപകടനില മറികടന്നെന്നും ഡോക്റ്റർമാർ പറഞ്ഞു.