നേപ്പാൾ പ്രളയം; ബിഹാറിലെ നദിയിൽ നിന്ന് മീൻ പിടിച്ച് തിന്നരുതെന്ന് മുന്നറിയിപ്പ്, നിരവധി പേർക്ക് രോഗബാധ
പറ്റ്ന: നേപ്പാളിലെ പ്രളയത്തിനു പിന്നാലെ ബിഹാറിലെ നദികളിലേക്ക് ഒഴുകിയെത്തിയ മത്സ്യങ്ങളെ പിടിച്ച് പാചകം ചെയ്ത് കഴിച്ചവർക്ക് രോഗബാധ. പ്രളയ ജലത്തിൽ തീർത്തും അപരിചിതമായ മത്സ്യങ്ങളാണ് നദിയിലേക്ക് ഒഴുകിയെത്തിയിരിക്കുന്നത്. ഇത്തരം മത്സ്യങ്ങളെ ഒരു കാരണവശാലും ഭക്ഷിക്കരുതെന്ന് ബാഗഹ എസ് ഡിഎം ചാന്ദ്നി കുമാരിയും ഫിഷറീസ് ഡിവിഷനും മുന്നറിയിപ്പ് നൽകി. നേപ്പാളിൽ നിന്നുള്ള പ്രളയ ജലം ഇപ്പോഴും ഇന്ത്യയിലെ വിവിധ നദികളിലേക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണ്.
അതിനൊപ്പം നിരവധി ജലജീവികളും എത്തുന്നുണ്ട്. അത്തരത്തിൽ ഒഴുകിയെത്തിയ മത്സ്യങ്ങൾ കഴിച്ച നിരവധി പേർക്ക് അസുഖം ബാധിച്ചതായി റിപ്പോർട്ടുകളുണ്ട്. പ്രളയത്തിൽ നേപ്പാളിലെ വിവിധ തടാകങ്ങൾ, നദികൾ എന്നിവയിൽ നിന്നെല്ലാം മത്സ്യങ്ങൾ ഒഴുകിപ്പോന്നിട്ടുണ്ട്.
മാലിന്യക്കനാൽ, മൃഗങ്ങൾ ചത്തു ചീഞ്ഞ് മലിനമായ വെള്ളം എന്നിവയിലൂടെ കടന്നു പോകുന്നതിനാൽ പല തരത്തിലുള്ള ബാക്റ്റീരിയകൾ, വൈറസുകൾ, ഫംഗസുകൾ എന്നിവ മത്സ്യങ്ങളെ ബാധിക്കാനുള്ള സാധ്യതയുണ്ടെന്നും അതാണ് രോഗബാധയ്ക്ക് കാരണമെന്നും വിദഗ്ധർ പറയുന്നു. നദികളിലെ വെള്ളം സാധാരണ അവസ്ഥയിൽ ആകുന്നതു വരെ മത്സ്യങ്ങളെ പിടിച്ചു ഭക്ഷിക്കരുതെന്നാണ് ഫിഷറീഷ് വകുപ്പ് നൽകുന്ന നിർദേശം. സാധാരണയായി കണ്ട് പരിചയമില്ലാത്തതോ അസാധാരണമായ രൂപമുള്ളതോ ആയ മത്സ്യങ്ങളെ ഒരിക്കലും വിൽക്കുകയോ വാങ്ങുകയോ ഭക്ഷിക്കുകയോ അരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.