തമിഴ്നാട്ടിൽ ആറ് ജില്ലകളിൽ പുതിയ നഴ്സിങ് കോളെജുകൾ വരുന്നു
ചെന്നൈ: തമിഴ്നാട്ടിലെ ആറ് ജില്ലകളിൽ പുതിയ നഴ്സിങ് കോളെജുകൾ സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ തീരുമാനം. ഓരോ കോളെജിലും പ്രതിവർഷം 100 വിദ്യാർഥികൾക്ക് പ്രവേശനം നൽകും. ബിഎസ്‌സി നഴ്സിങ് കോഴ്സുകൾ നടത്തുന്ന പുതിയ കോളെജുകളിലൂടെ പ്രതിവർഷം 600 ബിരുദ സീറ്റുകൾ അധികമായി ലഭിക്കും. ഇതുസംബന്ധിച്ച് സെപ്റ്റംബർ 16ന് സർക്കാർ ഉത്തരവ് പുറത്തിറക്കി.
നാമക്കൽ, തിരുച്ചിറപ്പള്ളി, ധർമപുരി, വെല്ലൂർ, തിരുവണ്ണാമലൈ, തിരുനെൽവേലി എന്നീ ജില്ലകളിലാണ് പുതിയ നഴ്സിങ് കോളെജുകൾ സ്ഥാപിക്കുക. പദ്ധതിക്കായി ഡോ. എം.ജി.ആർ. മെഡിക്കൽ സർവകലാശാല 270.26 കോടി രൂപ വഹിക്കും.
ഇതിന് പുറമെ കോയമ്പത്തൂർ സർക്കാർ മെഡിക്കൽ കോളെജ് ആൻഡ് ഇ.എസ്.ഐ. ആശുപത്രിയിൽ 60 വിദ്യാർഥികൾക്ക് പ്രവേശനം നൽകുന്ന ഏഴാമത്തെ നഴ്സിങ് കോളെജും ആരംഭിക്കും. ഇതോടെ പുതിയ ബിഎസ്‌സി നഴ്സിങ് സീറ്റുകളുടെ എണ്ണം 660 ആകും.
നിയമസഭയിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയ് നടത്തിയ പ്രഖ്യാപനത്തിന് പിന്നാലെയാണ് സർക്കാർ ഉത്തരവ് പുറത്തിറക്കിയത്. നിലവിലെ അധ്യയന വർഷം തന്നെ പുതിയ പ്രവേശനം നടത്തുന്നതിനായി അതത് മെഡിക്കൽ കോളെജുകളിലെ നിലവിലുള്ള സൗകര്യങ്ങൾ ഉപയോഗപ്പെടുത്തും.