പട്‌ന: ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രധാനമന്ത്രിയാകാനുള്ള നീതിഷ് കുമാറിന്‍റെ മോഹം ഒരിക്കലും നടക്കാൻ പോകുന്നില്ല. ജനങ്ങൾ മൂന്നാം തവണയും നരേന്ദ്രമോദിയെ തന്നെ തിരഞ്ഞെടുക്കും. ജെ ഡി യു നേതാക്കൾക്കായുള്ള എൻ ഡി എ വാതിലുകൾ അടഞ്ഞു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ബീഹാർ സന്ദർശനത്തിനിടെയാണ് അമിത് ഷായുടെ പരാമർശം.
ലാലു പ്രസാദിന്‍റെ പാർട്ടി അധികാരത്തിലെത്തിയതോടെ ബിഹാറിൽ കാട്ടു നീതിയാണ് നടപ്പാക്കപ്പെടുന്നത്. അധികാരത്തോടുള്ള ആർത്തികൊണ്ട് നീതിഷ് ലാലു പ്രസാദ് യാദവിന്‍റെ മടിയിലിരിക്കുകയാണ്. പ്രധാനമന്ത്രിയാകാനുള്ള മോഹം നടക്കാൻ പോകുന്നില്ല. നീതിഷ് കുമാറും ലാലു പ്രസാദ് യാദവും നടക്കാത്ത സ്വപ്നങ്ങൾക്കു പിന്നിലാണെന്നും അദ്ദേഹം ആരോപിച്ചു.