നീറ്റ് ചോദ്യപേപ്പർ തയാറാക്കുന്നവർക്ക് പുറം ലോകവുമായി ബന്ധമില്ല
ന്യൂഡൽഹി: നീറ്റ് പുനപ്പരീക്ഷയിൽ സുരക്ഷാ മുൻ കരുതലുകൾ ശക്തമാക്കി നാഷണൽ ടെസ്റ്റിജ് ഏജൻസി(എൻടിഎ). ജൂൺ 21നാണ് പുനപ്പരീക്ഷ. ചോദ്യപേപ്പർ ചോർന്നുവെന്ന് തെളിഞ്ഞതിനെത്തുടർന്ന് മേയ് 3ന് നടത്തിയ പരീക്ഷ റദ്ദാക്കിയിരുന്നു. ഓരോ വിഷയങ്ങളിലെയും വിദഗ്ധരും അധ്യാപകരും അടങ്ങുന്ന സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. ഫോൺ,ഇന്‍റർനെറ്റ് എന്നിവയൊന്നും ഇല്ലാതെ പൂർണമായും ഐസൊലേഷനിൽ ഇരുന്നാണ് ഇവർ ചോദ്യപേപ്പർ തയാറാക്കുക.
പുറം ലോകവുമായി അടിയന്തര സാഹചര്യങ്ങളിൽ മാത്രമേ ബന്ധപ്പെടാനാകൂ. പരീക്ഷ നടക്കുന്ന തീയതി വരെ ഈ നിയന്ത്രണം തുടരും. ചോർച്ച തടയാനായി ആഭ്യന്തര സുരക്ഷയും എൻടിഎ ശക്തമാക്കിയിട്ടുണ്ട്. ചോദ്യപേപ്പർ എത്തിക്കുന്നതിനായി വ്യോമസേനയുടെ സഹായവും തേടിയിട്ടുണ്ട്. കൂടാതെ പരീക്ഷയുമായി ബന്ധപ്പെട്ട് അഞ്ച് ലക്ഷത്തോളം സുരക്ഷാസൈനികരെ രാജ്യത്താകമാനം വിന്യസിക്കും. എഐ നിരീക്ഷണ ക്യാമറകളുടെ സഹായവും ഉറപ്പാക്കിയിട്ടുണ്ട്. കൂടാതെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ നിരീക്ഷണം തുടരും. പരീക്ഷയ്ക്കായി പല സെറ്റ് ചോദ്യ പേപ്പറുകൾ ആണ് തയാറാക്കുന്നത്. ഓരോ സെറ്റ് ചോദ്യപേപ്പർ തയാറാക്കാനും ഒരു പ്രത്യേക ടീമിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഏതു സെറ്റാണ് യഥാർഥ പരീക്ഷയ്ക്കായി ഉപയോഗിക്കുകയെന്ന് ചോദ്യം തയാറാക്കുന്നവർക്കു പോലും തിരിച്ചറിയാതിരിക്കുന്നതിനായാണ് ഈ മാർഗം സ്വീകരിച്ചിരിക്കുന്നത്. ഈ സുരക്ഷാ നടപടി നില നിൽക്കേ തന്നെയാണ് ചോദ്യ പേപ്പർ ചോർന്നതെന്നത് വിദ്യാർഥികളെ ആശങ്കാകുലരാക്കുന്നുണ്ട്. ചോദ്യപേപ്പർ ചോർച്ചയുടെ കേസ് സിബിഐ ഏറ്റെടുത്തിരിക്കുകയാണ്.