ന്യൂ ഡൽഹി: പാർലമെന്‍റ് മന്ദിരം നിർമിക്കാൻ തീരുമാനിച്ചത് വിദേശികളാണെങ്കിലും അതിനു വേണ്ടി വിയർപ്പൊഴുക്കിയത് ഇന്ത്യക്കാരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രത്യേക സമ്മേളനത്തിൽ പാർലമെന്‍റിന്‍റെ 75 വർഷത്തെ യാത്രയെക്കുറിച്ചുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു മോദി. പാർലമെന്‍റ് പുതിയ മന്ദിരത്തിലേക്ക് മാറിയാലും പഴയ മന്ദിരം തലമുറകളെ പ്രചോദിപ്പിച്ചു കൊണ്ടിരിക്കുമെന്നും ലോക്സഭയിൽ മോദി പറഞ്ഞു.
സ്വാതന്ത്ര്യത്തിനു മുൻപ് ഈ മന്ദിരം ഇംപീരിയൽ ലെജിസ്ലേറ്റീവ് കൗൺസിൽ ആയിരുന്നു. സ്വാതന്ത്ര്യാനന്തരം പാർലമെന്‍റ് ആയി മാറി. ഈ 75 വർഷങ്ങൾക്കിടെ നിരവധി ജനാധിപത്യ ശീലങ്ങൾ ഇവിടെ രൂപപ്പെട്ടു. ഈ സഭയിലുള്ള എല്ലാവരും അതിനു വേണ്ടി സംഭാവന ചെയ്തിട്ടുണ്ട്. ഞാനാദ്യമായി ഈ സഭയിൽ അംഗമായി പർലമെന്‍റിന്‍റെ പടി കയറുമ്പോൾ ജനങ്ങൾ ഇത്രയധികം എന്നെ സ്നേഹിക്കുമെന്ന് കരുതിയിരുന്നില്ല. ഈ പാർലമെന്‍റ് 75 വർഷത്തിനിടെ സ്വന്തമാക്കിയ ഏറ്റവും വലിയ നേട്ടം പാർലമെന്‍റിൽ ജനങ്ങൾക്കുള്ള വിശ്വാസ്യത ഏറി വരുന്നുവെന്നുള്ളതാണ്. ഇന്ത്യയിൽ നടന്ന ജി20 വിജയമായതിനു പിന്നിൽ ജനങ്ങളാണെന്നും അദ്ദേഹം ലോക്സഭയിൽ പറഞ്ഞു.