ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പി. ഹരീഷ്.
File
അഫ്ഗാനിസ്ഥാനിലെ സാധാരണക്കാർക്കെതിരായ പാക്കിസ്ഥാൻ സൈനിക അതിക്രമങ്ങളെ യുഎൻ വേദിയിൽ ഇന്ത്യ ശക്തമായി വിമർശിച്ചു. 2026ലെ ആദ്യ മൂന്ന് മാസങ്ങളിൽ മാത്രം പാക് വ്യോമാക്രമണങ്ങളിൽ 750 അഫ്ഗാൻ പൗരന്മാർ കൊല്ലപ്പെടുകയോ പരുക്കേൽക്കുകയോ ചെയ്തതായി ഇന്ത്യ പറഞ്ഞു. കാബൂളിലെ ഒമിദ് ആശുപത്രിയിലേക്കുള്ള ആക്രമണം ഉൾപ്പെടെ പാക്കിസ്ഥാന്‍റെ ക്രൂരതകൾ ഇന്ത്യ ഓർമിപ്പിച്ചു. അതിർത്തി കടന്നുള്ള ഭീകരവാദം പ്രാദേശിക സമാധാനത്തിനു ഭീഷണിയാണെന്നും ഇന്ത്യ മുന്നറിയിപ്പ് നൽകി.
യുണൈറ്റഡ് നേഷൻസ്: സ്വന്തം ജനങ്ങളെ ബോംബിട്ട് കൊല്ലുകയും ആസൂത്രിതമായി വംശഹത്യ നടത്തുകയും ചെയ്യുന്ന പാക്കിസ്ഥാനെപ്പോലൊരു രാജ്യത്ത് നിന്ന് ഏതറ്റം വരെയുമുള്ള ക്രൂരതകൾ പ്രതീക്ഷിക്കാമെന്ന് ഐക്യരാഷ്ട്ര സംഘടനയിൽ തുറന്നടിച്ച് ഇന്ത്യ. അഫ്ഗാനിസ്ഥാനിലെ നിരപരാധികളായ സാധാരണക്കാർക്കു നേരെ പാക്കിസ്ഥാൻ സൈന്യം തുടരുന്ന ആക്രമണങ്ങളെയും ഇന്ത്യ ശക്തമായി അപലപിച്ചു.
യുഎൻ രക്ഷാസമിതിയിൽ (UNSC) ചൈനയുടെ അധ്യക്ഷതയിൽ നടന്ന ചർച്ചയ്ക്കിടെ, പാക്കിസ്ഥാൻ പ്രതിനിധി അസിം ഇഫ്തിഖർ അഹമ്മദ് ജമ്മു കശ്മീർ വിഷയം ഉന്നയിച്ചപ്പോഴാണ് ഇന്ത്യ അതിശക്തമായ ഭാഷയിൽ തിരിച്ചടിച്ചത്.
വംശഹത്യകളുടെ കറപുരണ്ട ദീർഘകാല ചരിത്രമുള്ള പാക്കിസ്ഥാൻ, ഇന്ത്യയുടെ ആഭ്യന്തരമായ കാര്യങ്ങളെക്കുറിച്ചു സംസാരിക്കുന്നത് വൈരുദ്ധ്യമാണെന്ന്, യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പി. ഹരീഷ് വ്യക്തമാക്കി. 'സായുധ സംഘട്ടനങ്ങളിൽ സാധാരണക്കാരുടെ സംരക്ഷണം' എന്ന വിഷയത്തിൽ നടന്ന വാർഷിക ചർച്ചയിലാണ് പരാമർശം.
അഫ്ഗാനിസ്ഥാനിലെ ഐക്യരാഷ്ട്ര സംഘടനയുടെ സഹായ മിഷന്‍റെ (UNAMA) കണക്കുകൾ നിരത്തിയായിരുന്നു ഇന്ത്യയുടെ വാദമുഖങ്ങൾ. 2026-ന്‍റെ ആദ്യ മൂന്ന് മാസങ്ങളിൽ മാത്രം പാക്കിസ്ഥാൻ സൈന്യം നടത്തിയ അതിർത്തി കടന്നുള്ള വ്യോമാക്രമണങ്ങളിൽ 750 അഫ്ഗാൻ പൗരന്മാർക്ക് ജീവൻ നഷ്ടപ്പെടുകയോ പരുക്കേൽക്കുകയോ ചെയ്തു. സാധാരണക്കാർക്ക് നാശനഷ്ടമുണ്ടായ 95 ആക്രമണങ്ങളിൽ 94 എണ്ണവും നടത്തിയത് പാക് സുരക്ഷാസേനയാണെന്ന് യുഎൻ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ മാർച്ച് മാസത്തിൽ റംസാൻ വ്രതകാലത്ത് കാബൂളിലെ 'ഒമിദ് അഡിക്ഷൻ ട്രീറ്റ്മെന്‍റ് ഹോസ്പിറ്റലിന്' നേരെ പാക്കിസ്ഥാൻ നടത്തിയ ക്രൂരമായ വ്യോമാക്രമണം ലോകം മറന്നിട്ടില്ലെന്ന് ഹരീഷ് ഓർമിപ്പിച്ചു. യാതൊരുവിധത്തിലും സൈനിക ലക്ഷ്യമല്ലാത്ത ആശുപത്രിക്ക് നേരെ പാക്കിസ്ഥാൻ നടത്തിയ ഭീരുത്വം നിറഞ്ഞ ആക്രമണത്തിൽ 269 സാധാരണക്കാർ കൊല്ലപ്പെടുകയും 122 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. വൈകുന്നേരത്തെ 'തറാവീഹ്' നമസ്കാരത്തിന് ശേഷം രോഗികൾ പള്ളിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്ന സമയത്തായിരുന്നു പാക്കിസ്ഥാന്‍റെ ക്രൂരത. പാക് ആക്രമണം കാരണം 94,000-ത്തിലധികം ആളുകൾക്ക് അഫ്ഗാനിസ്ഥാനിൽ സ്വന്തം വീട് വിട്ട് പലായനം ചെയ്യേണ്ടി വന്നതായും ഇന്ത്യ ചൂണ്ടിക്കാണിച്ചു.
"സ്വന്തം രാജ്യത്തെ ജനങ്ങളെ ബോംബിട്ട് കൊല്ലുകയും ആസൂത്രിത വംശഹത്യ നടത്തുകയും ചെയ്യുന്ന പാക്കിസ്ഥാനിൽ നിന്ന് ഇത്തരം അക്രമങ്ങൾ ഉണ്ടാകുന്നതിൽ അത്ഭുതപ്പെടാനില്ല. 1971-ലെ 'ഓപ്പറേഷൻ സെർച്ച്‌ലൈറ്റ്' വഴി അന്നത്തെ കിഴക്കൻ പാക്കിസ്ഥാനിൽ (ഇപ്പോഴത്തെ ബംഗ്ലാദേശ്) സ്വന്തം സൈന്യത്തെ ഉപയോഗിച്ച് നാല് ലക്ഷത്തോളം സ്ത്രീകളെ ക്രൂരമായി പീഡിപ്പിക്കാനും വംശഹത്യ നടത്താനും അനുമതി നൽകിയ ചരിത്രമാണ് ഇസ്ലാമാബാദിനുള്ളത്" - ഇന്ത്യൻ പ്രതിനിധി ആഞ്ഞടിച്ചു.
തങ്ങളുടെ ആഭ്യന്തര പരാജയങ്ങൾ മറച്ചുവയ്ക്കാനാണ് പതിറ്റാണ്ടുകളായി പാക്കിസ്ഥാൻ അതിർത്തി കടന്നുള്ള അക്രമങ്ങൾ നടത്തുന്നതെന്നും യാതൊരു ധാർമികതയോ നിയമ ബോധമോ ഇല്ലാത്ത പാക്കിസ്ഥാന്‍റെ വ്യാജ പ്രചാരണങ്ങൾ ലോകത്തിനു മുന്നിൽ തുറന്നു കാട്ടപ്പെട്ടിരിക്കുകയാണെന്നും ഇന്ത്യ വ്യക്തമാക്കി.
അതിർത്തി കടന്നുള്ള ഭീകരവാദം പ്രാദേശിക സമാധാനത്തിനും ആഗോള സുരക്ഷയ്ക്കും വലിയ ഭീഷണിയാണെന്ന് വ്യക്തമാക്കിയ ഇന്ത്യ, ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയും അവർക്ക് അഭയം നൽകുകയും ചെയ്യുന്ന രാജ്യങ്ങൾ ഇതിന് മറുപടി പറയേണ്ടി വരുമെന്ന് പാക്കിസ്ഥാനെ നേരിട്ട് പരാമർശിച്ച് മുന്നറിയിപ്പ് നൽകി.