സംഭൽ: ഉത്തർപ്രദേശിലെ സംഭൽ മസ്ജിദുമായി ബന്ധപ്പെട്ട സംഘർഷത്തിൽ പാക്കിസ്ഥാന് പങ്കുള്ളതായി റിപ്പോർട്ടുകൾ. സംഘർഷം നടന്ന പ്രദേശത്ത് നിന്ന് കണ്ടെടുത്ത ബുള്ളറ്റ് ഷെല്ലുകൾ വിദേശത്ത് നിർമിച്ചതാണെന്നാണ് കണ്ടെത്തൽ. പാക്കിസ്ഥാനിലോ അമേരിക്കയിലോ നിർമിച്ചവയാണ് ഈ ബുള്ളറ്റ് ഷെല്ലുകളെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതാണ് സംഘർഷത്തിൽ പാക്കിസ്ഥാന് ബന്ധമുണ്ടോയെന്ന സംശയത്തിന്‍റെ പ്രധാന കാരണം.
കഴിഞ്ഞ ആഴ്ചയിലുണ്ടായ സംഘർഷത്തിൽ നാല് പേർ കൊല്ലപ്പെട്ടിരുന്നു. മുഗൾ ഭരണകാലത്ത് നിർമിച്ച ഷാബി ജുമാ മസ്ജിദുമായി ബന്ധപ്പെട്ട തർക്കമാണ് പ്രശ്നങ്ങൾക്ക് കാരണം. വർഷങ്ങൾക്കു മുൻപ് ഹരിഹർ ക്ഷേത്രമുണ്ടായിരുന്ന പ്രദേശത്താണ് മസ്ജിദ് നിർമിച്ചതെന്ന് ഹൈന്ദവ വിശ്വാസികൾ ആരോപിച്ചിരുന്നു. ഇതേ തുടർന്ന് കോടതി പ്രദേശത്ത് സർവേക്ക് നിർദേശം നൽകി. സർവേ നടത്താൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.
സംഭലിലെ സംഘർഷത്തിനു പിന്നിൽ ഗൂഢാലോചനയ്ക്കുള്ള സാധ്യതയുള്ളതായി എഫ്ഐആറിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. 800 പേരോളം വരുന്ന ജനക്കൂട്ടം ആയുധങ്ങളുമായി പൊലീസിനെ ആക്രമിക്കുകയായിരുന്നുവെന്നാണ് എഫ്ഐആർ.