നീറ്റ് പരീക്ഷ എഴുതാൻ പോക്സോ കേസ് പ്രതിക്ക് ജാമ്യം
മുംബൈ: നീറ്റ് പുനഃപരീക്ഷയെഴുതാനായി പോക്സോ കേസിൽ പ്രതിയായ 18കാരന് ജാമ്യം അനുവദിച്ച് മുംബൈയിലെ പ്രത്യേക പോക്സോ കോടതി. നാല് ദിവസത്തേക്കാണ് താത്കാലിക ജാമ്യം അനുവദിച്ചിരിക്കുന്നത്. പോക്സോ കേസിനു പിന്നാലെ ബലാത്സംഗക്കേസിലും ഇയാൾ പ്രതിയാണ്. നവി മുംബൈയിലെ തലോജ സെൻട്രൽ ജയിലിൽ വിചാരണത്തടവുകാരനാണ്.
50,000 രൂപയുടെ ബോണ്ട്, തുല്യമായ തുകയുടെ ജാമ്യ വ്യവസ്ഥ എന്നിവയിലൂടെയാണഅ ജൂൺ 21 വരെ ജാമ്യം നൽകിയിരിക്കുന്നത്. ജൂൺ 21നാണ് നീറ്റ് പരീക്ഷ. തൊട്ടടുത്ത ദിവസം ഉച്ചയ്ക്ക് 2 മണിക്ക് മുൻപായി ജയിൽ അധികൃതർക്ക് മുൻപിൽ ഹാജരാകണമെന്നും നിർദേശമുണ്ട്.
പരാതിക്കാരിയെയും കുടുംബത്തെയും ബന്ധപ്പെടരുത്, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്, തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കരുത് തുടങ്ങിയ കർശന ഉപാധികളുമുണ്ട്. ജയിലിൽ തിരിച്ചെത്തുമ്പോൾ പരീക്ഷ എഴുതിയതിന്‍റെ തെളിവ് സമർപ്പിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.