കുഞ്ഞിനു മാതാപിതാക്കൾക്കുമൊപ്പം ആശുപത്രി ജീവനക്കാർ
രത്‌ലം: മാസമെത്താതെ പിറന്ന പൊടിക്കുഞ്ഞിനെ ആരോഗ്യവതിയാക്കി മാറ്റിയതിന്‍റെ സന്തോഷത്തിലാണ് മധ്യപ്രദേശിലെ രത്‌ലമിലുള്ള ഡോക്റ്റർമാർ. ജനിച്ചപ്പോൾ വെറും 860 കിലോഗ്രാം മാത്രം ഭാരമുണ്ടായിരുന്ന പെൺകുഞ്ഞാണിപ്പോൾ പൂർണാരോഗ്യത്തോടെ ആശുപത്രി വിട്ടത്. രണ്ടു മാസം നീണ്ടു നിന്ന തെറാപ്പിക്കും ചികിത്സയ്ക്കുമൊടുവിൽ കുട്ടിയുടെ 1.4 കിലോഗ്രാമായി വർധിച്ചു. മാസം തികഞ്ഞു പ്രസവിക്കുന്ന കുഞ്ഞുങ്ങൾക്ക് കുറഞ്ഞത് 2.5 കിലോഗ്രാമെങ്കിലും ഭാരമുണ്ടാകാറുണ്ട്.
ഗർഭിണിയായി ആറു മാസം തികഞ്ഞതിനു പിന്നാലെ മേയ് 30നാണ് മധ്യപ്രദേശ് സ്വദേശിയായ യുവതി പ്രസവിച്ചത്. ഇത്തരത്തിൽ പ്രസവിക്കുന്ന കുട്ടികൾ ജീവനോടെയിരിക്കാനുള്ള സാധ്യത വളരെ കുറവാണെന്നും ചിലപ്പോൾ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ടെന്നും സിവിൽ സർജിയൺ ഡോ. എ.പി. സിങ് പറയുന്നു. പിറന്നപ്പോൾ കുഞ്ഞിന്‍റെ ശ്വാസംകോശം പൂർണവളർച്ച പ്രാപിച്ചിരുന്നില്ല. അതു കൊണ്ട് കുഞ്ഞിന് ശ്വാസമെടുക്കാൻ ബുദ്ധിമുട്ടായിരുന്നു.
നിരന്തരമായി എയർവേ പ്രഷൻ കൊടുക്കുകയായിരുന്നു ആദ്യം. 15 ദിവസത്തിനു ശേഷം ഓക്സിജൻ തെറാപ്പി ചെയ്തു. ആദ്യ ദിവസങ്ങളിൽ കുഞ്ഞിന്‍റെ ഭാരം 860ൽ നിന്ന് 690 ഗ്രാമിലേക്ക് വരെ കുറഞ്ഞു. വിളർച്ച ബാധിച്ചതിനാൽ രക്തം കയറ്റേണ്ടതായും വന്നു. പിറന്ന് 15 ദിവസത്തിനു ശേഷമാണ് കുഞ്ഞിന് ഫീഡിങ് ട്യൂബിലൂടെ മുലപ്പാൽ നൽകിയത്. പിന്നീട് നൽകുന്ന പാലിന്‍റെ അളവ് കൂട്ടിക്കൊണ്ടിരുന്നു. അമ്മയ്ക്ക് കുഞ്ഞിനെ പ്രത്യേകമയി സംരക്ഷിക്കുന്നതിനുള്ള പരിശീലനം നൽകി. പൂർണ ആരോഗ്യവതിയാണ് കുഞ്ഞും അമ്മയും ആശുപത്രി വിട്ടത്.