ന്യൂഡൽഹി: എഴുപ്പത്തിയാറാം റിപ്പബ്ലിക് ദിനാഘോഷത്തിൽ രാജ്യം. റിപ്പബ്ലിക് ദിന പരേഡിൽ ഇന്തൊനീഷ്യൻ പ്രസിഡന്‍റ് പ്രബോവോ സുബിയാന്തോ മുഖ്യാതിഥിയാവും. കര-വ്യോമ- നാവികസേനകളുടെ പ്രകടനത്തിനൊപ്പം വിവിധ സംസ്ഥാനങ്ങളുടെയടക്കം 31 നിശ്ചലദൃശ്യങ്ങൾ പരേഡിൽ അണിനിരക്കും.
രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം ആർപ്പിക്കുന്നതോടെയാണ് ചടങ്ങുകൾക്ക് തുടക്കമാവുന്നത്.
രാവിലെ 10.30 ന് രാഷ്ട്രപതി കർത്തവ്യപഥിൽ എത്തുന്നതോടെ പരേഡ് ആരംഭിക്കും. ദേശീയപതാക ഉയർത്തുന്നതിനു പിന്നാലെ 21 ഗൺ സല്യൂട്ട് ചടങ്ങ് നടക്കും. ഇന്ത്യൻ കരസേന തദ്ദേശീയമായി നിർമിച്ച യുദ്ധടാങ്കറുകളും സൈനിക വാഹനങ്ങളും പരേഡിനായി സജ്ജമാണ്.
വ്യോമസേനയുടെ 40 യുദ്ധവിമാനങ്ങൾ ആകാശത്ത് വർണക്കാഴ്ച ഒരുക്കും. നാവികസേനയുടെയും വിവിധ അർധസൈനിക വിഭാഗങ്ങളുടെയും പരേഡ് സംഘവും അണിനിരക്കും. അയ്യായിരത്തിലധികം കലാകാരന്മാരും കർത്തവ്യപഥിൽ നടക്കുന്ന കലാവിരുന്നിന്‍റെ ഭാഗമാകും.