ഒളിച്ചോടിപോവുന്ന മക്കൾ മാതാപിതാക്കളുടെ അന്തസും അഭിമാനവും തകർക്കുന്നു; വിമർശിച്ച് കോടതി
ചണ്ഡീഗഢ്: ഒളിച്ചോടിപ്പോകുന്ന മക്കള്‍ കുടുംബത്തിന് അപകീര്‍ത്തി ഉണ്ടാക്കുമെന്നും മാതാപിതാക്കളുടെ അന്തസിനെയിം അഭിമാനത്തെയും ബാധിക്കുമെന്നും പഞ്ചാബ്-ഹരിയാന ഹൈക്കോടതി. നിലവില്‍ ലിവിങ് ടുഗെദര്‍ ആയി ജീവിക്കുന്ന സ്ത്രീയുടേയും പുരുഷന്‍റേയും ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യ പറഞ്ഞത്.
ഹര്‍ജിക്കാര്‍ രണ്ടുപേരും പ്രായപൂര്‍ത്തിയായവരാണ്. പരസ്പരം സ്നേഹിക്കുന്നുണ്ടെന്നും ഭാവിയിൽ വിവാഹിതരാവാൻ ആഗ്രഹിക്കുന്നുവെന്നും ഇപ്പോൾ തങ്ങൾ ലിവിങ് ടുഗെദര്‍ ആയി ജീവിക്കുന്നവെന്നും വാദിച്ചു. മാതാപിതാക്കളുടെ എതിർപ്പുണ്ടെന്നും പൊലീസ് സംരക്ഷണം വേണമെന്നുമാണ് ഇവർ കോടതിയെ അറിയിച്ചു.
ഹർജി തള്ളിയ കോടതി ഏതാനും ദിവസങ്ങള്‍ മാത്രം ഒരുമിച്ച് താമസിക്കുന്നത് ലിവിങ് ടുഗെദര്‍ ബന്ധമായി കണക്കാക്കാനാവില്ലെന്ന് വ്യക്തമാക്കി. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ പൊലീസ് സംരക്ഷണം നല്‍കുന്നത് ഒരു 'അവിഹിത ബന്ധത്തിന്' നല്‍കുന്ന പരോക്ഷമായ അംഗീകാരമായി മാറുമെന്നും പൊലീസ് സംരക്ഷണം നൽകാനാവില്ലെന്നും കോടതി വ്യക്തമാക്കുകയായിരുന്നു.
ഇന്ത്യന്‍ ഭരണഘടനയുടെ 21-ാം അനുച്ഛേദം പ്രകാരം ഇരുവർക്ക് സ്വാതന്ത്ര്യത്തോടെയും അന്തസോടെയും ജീവിക്കാനുള്ള അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി. ഹര്‍ജിക്കാര്‍ സ്വന്തം വീടുകളില്‍നിന്ന് ഒളിച്ചോടിപ്പോകുന്നതിലൂടെ കുടുംബത്തിന് അപകീര്‍ത്തി വരുത്തിവെക്കുക മാത്രമല്ല, അന്തസോടെയും അഭിമാനത്തോടെയും ജീവിക്കാനുള്ള മാതാപിതാക്കളുടെ അവകാശത്തെക്കൂടിയാണ് ലംഘിക്കുന്നതെന്നും കോടതി ഉത്തരവില്‍ പരാമർശിക്കുന്നു.