രാഹുൽ ഗാന്ധി
ന്യൂഡൽഹി: ഇന്ത്യ-യുഎസ് വ്യാപാര കരാറിലൂടെ കേന്ദ്രസർക്കാർ രാജ്യത്തെ പരുത്തി കർഷകരെയും വസ്ത്രക്കയറ്റുമതിക്കാരേയും വഞ്ചിക്കുകയാണെന്ന് ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയും മന്ത്രിസഭയും ഈ വിഷയത്തിൽ ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം പരത്തുകയാണ്. രാജ്യത്തെ പരുത്തി മേഖലയെയും വസ്ത്ര വ്യവസായത്തെയും മുറിപ്പെടുത്തുന്ന രീതിയിലാണ് സർക്കാർ കരാറുകൾ ഒപ്പിട്ടിരിക്കുന്നതെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
അമെരിക്കയിലേക്കുള്ള വസ്ത്രക്കയറ്റുമതിയിൽ ബംഗ്ലാദേശിന് 0% താരിഫ് ആനുകൂല്യം ലഭിക്കുമ്പോൾ ഇന്ത്യൻ വസ്ത്രങ്ങൾക്ക് 18 ശതമാനം നികുതി ചുമത്തുന്നതിനെ രാഹുൽഗാന്ധി രൂക്ഷമായി വിമർശിച്ചു. അമെരിക്കൻ പരുത്തി ഇറക്കുമതി ചെയ്യുകയെന്ന നിബന്ധനയിലാണ് ബംഗ്ലാദേശിന് ഈ ആനുകൂല്യം ലഭിക്കുന്നത്.
ഇതേ ആനുകൂല്യം ഇന്ത്യക്ക് വേണമെങ്കിൽ അമെരിക്കയിൽ നിന്ന് പരുത്തി ഇറക്കുമതി ചെയ്യേണ്ടി വരുമെന്ന് മോദി സർക്കാർ പാർലമെന്‍റിൽ മറുപടി നൽകിയതായും രാഹുൽ വെളിപ്പെടുത്തി. ഇക്കാര്യം എന്തുകൊണ്ട് രാജ്യത്തോട് മറച്ചുവെന്നതെന്നും രാഹുൽ ആരോപിച്ചു. അമെരിക്കയിൽ നിന്ന് പരുത്തി ഇറക്കുമതി ചെയ്താൽ നമ്മുടെ സ്വന്തം പരുത്തി കർഷകർ നശിക്കും. എന്നാൽ ഇറക്കുമതി ചെയ്തില്ലെങ്കിൽ നമ്മുടെ വസ്ത്ര വ്യവസായം വിദേശരാജ്യങ്ങളോട് മത്സരിക്കാനാവാതെ തകരുകയും ചെയ്യും. മുന്നിൽ കിണറും പിന്നിൽ കിടങ്ങുമെന്ന അവസ്ഥയിലേക്കാണ് പോകുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.