ധർമേന്ദ്ര പ്രധാൻ
ന്യൂഡൽഹി: നീറ്റ് പരീക്ഷാ വിവാദത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. വിദ്യാർഥികളെ ഭയപ്പെടുത്താനും അവരുടെ പരീക്ഷ മുന്നൊരുക്കങ്ങളെ തകർക്കാനും അരാജകത്വം സൃഷ്ടിക്കാനുമാണ് രാഹുൽ ഗാന്ധിയുടെ ശ്രമമെന്ന് പ്രധാൻ ആരോപിച്ചു. നീറ്റ് വിഷയത്തിൽ രാഹുൽ ഗാന്ധിയും കോൺഗ്രസും വളരെ മോശം രാഷ്‌ട്രീയമാണ് കളിക്കുന്നത്. രാഹുലിന്‍റെ പെരുമാറ്റം നിരാശാജനകമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷത്തിന് ചോദ്യങ്ങൾ ചോദിക്കാൻ അർഹതയുണ്ട്. പക്ഷേ പുനഃപരീക്ഷ നടക്കുന്നതിനും മൂന്നു ദിവസം മുൻപ് രാഹുൽ ഗാന്ധി കോട്ടയിൽ ഒരു പരിപാടി സംഘടിപ്പിച്ചു. വിദ്യാർഥികളെ ഭയപ്പെടുത്താനും അവരുടെ പരീക്ഷാ മുന്നൊരുക്കങ്ങളെ തകർക്കാനുമായിരുന്നു അത്. നീറ്റ് പുനഃപരീക്ഷ പരാജയപ്പെടണമെന്നായിരുന്നു രാഹുൽഗാന്ധിയുടെയും കോൺഗ്രസിന്‍റെയും ആഗ്രഹമെന്നും അദ്ദേഹം ആരോപിച്ചു.
വിദ്യാഭ്യാസ മന്ത്രിയെന്ന നിലയിൽ ഓരോ വിദ്യാർഥി ജീവനൊടുക്കുമ്പോഴും ഞാൻ സ്വയം ശപിക്കുകയാണ്. ആ പ്രശ്നം പരിഹരിക്കേണ്ടതുണ്ട്. പക്ഷേ രാഹുൽ ഗാന്ധിയും കോൺഗ്രസും വിദ്യാർഥികളുടെ ആത്മഹത്യയെ വിലകുറഞ്ഞ രാഷ്‌ട്രീയത്തിനു വേണ്ടി ഉപയോഗിക്കുക‍്യാണ്. പ്രശ്നം എങ്ങനെ പരിഹരിക്കാം എന്നതിൽ രാഹുൽ ഗാന്ധിയോ കോൺഗ്രസോ ഒരു നിർദേശം പോലും മുന്നോട്ടു വച്ചിട്ടില്ലെന്നും കേന്ദ്ര മന്ത്രി ആരോപിച്ചു.