രൺവീർ സിങ്
ബെംഗളൂരു: കാന്താരയിലെ ദൈവസങ്കൽപ്പത്തെ അപമാനിച്ചെന്ന പരാതിയിൽ ബോളിവുഡ് താരം രൺവീർ സിങ്ങിന്‍റെ അറസ്റ്റു തടഞ്ഞ് കർണാടക ഹൈക്കോടതി. കേസിൽ വീണ്ടും വാദം കേൾക്കും വരെയാണ് കോടതി അറസ്റ്റു തടഞ്ഞത്. എഫ്ഐആർ റദ്ദാക്കണമെന്ന ആവശ്യവുമായി കഴിഞ്ഞ ദിവസമാണ് രൺവീർ സിങ് കർണാടക ഹൈക്കോടതിയെ സമീപിച്ചത്.
രൺവീറിനെതിരായ പരാതി ഗൗരവുമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. സംസ്ഥാനത്തെ ജനതയുടെ വികാരങ്ങളെ ഹനിക്കുന്നത് ശരിയല്ലെന്നും വ്യക്തമാക്കി. കേസ് മാർച്ച് 2 ന് വീണ്ടും കോടതി പരിഗണിക്കും.
നവംബർ 28ന് ഗോവയിൽ നടന്ന ഐഎഫ്എഫ്ഐ 2025 ന്‍റെ സമാപന ചടങ്ങിൽ വച്ചായിരുന്നു സംഭവം. കാന്താര ചാപ്റ്റർ 1 ലെ ഋഷഭിന്‍റെ പ്രകടനത്തെ രൺവീർ പ്രശംസിച്ചു. എന്നാൽ റിഷഭിന്‍റെ പ്രകടനത്തെ അഭിനന്ദിക്കുന്നതിനൊപ്പം അനുകരിച്ചതും ദൈവത്തെ 'സ്ത്രീ പ്രേതം' എന്ന് വിശേഷിപ്പിക്കുകയും ചെയ്തതാണ് വിമർശനങ്ങൾക്ക് വഴിവച്ചത്.
"ഞാൻ കാന്താര 1 തിയേറ്ററിൽ പോയി കണ്ടു, ഋഷഭ്, അതൊരു മികച്ച പ്രകടനമായിരുന്നു, പ്രത്യേകിച്ച് സ്ത്രീ പ്രേതം (ചാമുണ്ഡി ദൈവം) നിങ്ങളുടെ ശരീരത്തിൽ പ്രവേശിക്കുമ്പോൾ, ആ ഷോട്ട് അതിശയകരമായിരുന്നു."- എന്നാണ് രൺവീർ പറഞ്ഞത്