റോഡരികിലെ പാർക്കിങ്ങിന് വർഷം 25,000 രൂപ; പുതിയ നിയമവുമായി ബംഗളൂരു
ബംഗളൂരു: ബംഗളൂരുവിലെ റോഡരികിൽ പാർക്ക് ചെയ്യുന്നതിനായി വർഷം 25,000 രൂപ നൽകണമെന്ന് ശുപാർശ ചെയ്യുന്ന പുതിയ നിയമത്തിന്‍റെ കരട് തയാറാക്കി ഗ്രേറ്റർ ബംഗളൂരു അതോറിറ്റി. റോഡരികിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ നഗരത്തിൽ വലിയ ട്രാഫിക് ബ്ലോക്കിന് കാരണാകുന്ന സാഹചര്യത്തിലാണ് പുതിയ നിയമം മുന്നോട്ടു വയ്ക്കുന്നത്. ഹാച്ച്ബാക്ക് കാറുകൾക്ക് 15,000 രൂപയും, സെഡാനുകൾക്ക് 20,000 രൂപയും മറ്റ് സ്പോർട്സ് യൂട്ടിലിറ്റി വാഹനങ്ങൾക്ക് 25,000 രൂപയുമാണ് ശുപാർശ ചെയ്തിരിക്കുന്നത്.
അതാത് നഗരങ്ങൾ അനുവദിച്ച റെസിഡെൻഷ്യൽ പാർക്കിങ് പെർമിറ്റ് ലഭിച്ചിട്ടുള്ളവർക്കു മാത്രമേ റോഡരികിൽ വാഹനം നിർത്തിയിടാൻ സാധിക്കൂ. കെട്ടിട നിർമാണ നിയമങ്ങൾ പാലിച്ചുകൊണ്ട് നിർമിച്ച കെട്ടിടങ്ങളിൽ താമസിക്കുന്നവർക്കു മാത്രമേ ഈ പെർമിറ്റ് ലഭിക്കൂ. പെർമിറ്റ് ഇല്ലാത്ത വീടിനരികിലെ റോഡിൽ വാഹനം പാർക്ക് ചെയ്യുന്നവർക്ക് പിഴ വിധിക്കും.
പെർമിറ്റ് ലഭിക്കുന്നതിന് ഒരു ചെറിയ സംഖ്യ ഫീസ് ആയും ഈടാക്കും. ഒരു വർഷത്തേക്ക് നൽകുന്ന പെർമിറ്റ് പ്രതിവർഷം പുതുക്കണം. പെർമിറ്റ് പ്രകാരമുള്ള പ്രദേശത്തിന് പുറത്ത് വാഹനം പാർക്ക് ചെയ്താലും പിഴ ലഭിക്കും. കരടന് നിയമത്തിൽ എതിർപ്പോ നിർദേശങ്ങളോ ഉണ്ടെങ്കിൽ അറിയിക്കണമെന്നും കർണാടക സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.