നാടു കടത്തിയ ഗർഭിണിയെയും കുഞ്ഞിനെയും ബംഗ്ലാദേശിൽ നിന്ന് തിരിച്ചെത്തിക്കണമെന്ന് സുപ്രീം കോടതി
file image
ന്യൂഡൽഹി: ബംഗ്ലാദേശിലേക്ക് നാടുകടത്തിയ ഗർഭിണിയെയും എട്ടു വയസുള്ള മകനെയും ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കണമെന്ന് ഉത്തരവിട്ട് സുപ്രീം കോടതി. ഗർഭിണിയായ സുനാലി ഖാട്ടുണിനെയാണ് തിരിച്ചെത്തിക്കുക. നാടു കടത്തി മാസങ്ങൾക്കുള്ളിലാണ് സുപ്രീം കോടതിയുടെ വിധി. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരുൾപ്പെടുന്ന ബെഞ്ചിന്‍റേതാണ് വിധി. പശ്ചിമബംഗാൾ സർക്കാരിനോട് ഗർഭിണിയെയും കുഞ്ഞിനെയും പരിരക്ഷിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. വേണ്ട ചികിത്സ സൗജന്യമായി ഉറപ്പാക്കണമെന്ന് ചീഫ് മെഡിക്കൽ ഓഫിസറോടും നിർദേശിച്ചു. പൂർണമായും മാനുഷികത മാത്രം കണക്കിലെടുത്താണ് വിധി.
ഡൽഹിയിൽ വർഷങ്ങളോളമായി ദിവസക്കൂലിക്ക് ജോലി ചെയ്തു ജീവിച്ചിരുന്നവരാണ് യുവതിയുടെ കുടുംബം. ജൂൺ 18നാണ് അനധികൃത കുടിയേറ്റത്തിന്‍റെ പേരിൽ ബംഗ്ലാദേശ് സ്വദേശികളെയെല്ലാം പൊലീസ് പിടി കൂടിയത്.
27ന് അതിർത്തി വഴി നാടു കടത്തി. ഇവരെല്ലാം ഇപ്പോൾ ബംഗ്ലാദേശ് പൊലീസിന്‍റെ കസ്റ്റഡിയിലാണ്. അനധികൃത കുടിയേറ്റക്കാർ എന്ന പേരിൽ ഇവരെ നാടു കടത്തുന്നതിനുള്ള കേന്ദ്ര ഉത്തരവ് കൽക്കട്ട ഹൈക്കോടതി റദ്ദാക്കിയിരുന്നു. നാടു കടത്തിയ ആറു പേരെയും തിരിച്ചെത്തിക്കണമെന്നായിരുന്നു ഹൈക്കോടതി വിധി. ഇതിനെതിരേ കേന്ദ്രം നൽകിയ ഹർജിയിലാണ് സുപ്രീം കോടതി വാദം കേട്ടത്.