Symbolic image for gender equality in Uniform Civil Code
Image by pikisuperstar on Freepik
ന്യൂഡൽഹി: രാജ്യത്തെ എല്ലാ സ്ത്രീകൾക്കും തുല്യാവകാശം ഉറപ്പാക്കാനുള്ള ഏക മാർഗം ഇന്ത്യയിൽ ഏകീകൃത സിവൽ കോഡ് നടപ്പാക്കുകയാണെന്ന് സുപ്രീം കോടതി. ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാനുള്ള സമയമായെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു കോടതിയുടെ നീരീക്ഷണം.
മുസ്ലീം വ്യക്തിനിയമം (ശരിയത്ത്) പ്രകാരമുള്ള പിന്തുടർച്ചാവകാശ നിയമങ്ങൾ പ്രകാരം സ്ത്രീകളുടെ അവകാശങ്ങൾ ലംഘിക്കപ്പെടുന്നുവെന്നാരോപിച്ചുള്ള ഒരു കൂട്ടം ഹർജികൾ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അടങ്ങിയ ബെഞ്ച്.
1937 ലെ ശരിയത്ത് നിയമത്തിലെ ചില വകുപ്പുകളെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി പരിഗണിക്കവേ, ഏകീകൃത സിവിൽ കോഡ് പരിഗണിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് കോടതി വാക്കാൽ പരാമർശിക്കുകയായിരുന്നു. മുസ്ലിം സമൂഹത്തിലെ വലിയൊരു വിഭാഗത്തിന് തുല്യത അനന്തരാവകാശം നിഷേധിക്കുന്നുവെന്നത് വസ്തുതയാണ്.
എന്നാൽ ശരിയത്ത് നിയമത്തിലെ അനന്തരാവകാശ നിയമം റദ്ദാക്കിയാൽ അനന്തരാവകാശത്തെ നിയന്ത്രിക്കേണ്ട നിയമമെന്താണെന്ന് ചോദിച്ച കോടതി അതിന് ഒരേയൊരു മാർഗം ഏകീകൃത സിവിൽ കോഡാണെന്ന് വ്യക്തമാക്കുകയായിരുന്നു. രാജ്യത്തെ എല്ലാ സ്ത്രീകൾക്കും തുല്യാവകാശം ഉറപ്പാക്കാനുള്ള ഏകമാർഗം അതാണെന്നും കോടതി അഭിപ്രായപ്പെടുകയായിരുന്നു.