വിമാന ദുരന്തം നിർഭാഗ്യകരം, പൈലറ്റിന്‍റെ കുറ്റമാണെന്ന് ആരും വിശ്വസിക്കില്ല: സുപ്രീം കോടതി
ന്യൂഡൽഹി: ജൂൺ 12 ന് 250 ഓളം പേരുടെ മരണത്തിനിടയാക്കിയ എയർ ഇന്ത്യാ വിമാന ദുരന്തത്തിൽ പൈലറ്റുമാരെ ഉത്തരവാദികളാക്കില്ലെന്ന് ആവർത്തിച്ച് സുപ്രീം കോടതി. ജുഡീഷ്യൽ മേൽനോട്ടത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ട് പൈലറ്റ്-ഇൻ-കമാൻഡറിന്‍റെ പിതാവ് നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ദുഷ്പ്രചരണങ്ങളുടെ ഭാരം നിങ്ങൾ വഹിക്കരുതെന്നും ഒരു സർക്കാർ റിപ്പോർട്ടുകളും ഇത്തരമൊരു പരാമർശം നടത്തിയിട്ടില്ലെന്നും ഇന്ത്യയിൽ ആരും അങ്ങനെ വിശ്വസിക്കില്ലെന്നും സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
പിതാവ് സമർപ്പിച്ച ഹർജി പരിശോധിക്കാൻ സമ്മതിച്ച കോടതി ഈ പ്രസ്താവന രേഖാമൂലം നൽകാൻ തയാറാണെന്നും കൂട്ടിച്ചേർത്തു. ഇത് വളരെ നിർഭാഗ്യകരമായ ഒരു അപകടമാണ്. എന്നാൽ നിങ്ങളുടെ മകനെ കുറ്റപ്പെടുത്തുമെന്ന ഭയം നിങ്ങൾക്ക് വേണ്ട. ദുരന്തത്തിന് ആരെയും, പ്രത്യേകിച്ച് പൈലറ്റിനെ കുറ്റപ്പെടുത്താൻ കഴിയില്ലെന്ന് ഞങ്ങൾക്ക് വ്യക്തമായി അറിയാമെന്ന് കോടതി വ്യക്തമാക്കി.
“ഞങ്ങൾ റിപ്പോർട്ട് പരിശോധിച്ചു. പൈലറ്റിനെതിരേ ഒരു സൂചനയും നൽകിയിട്ടില്ല. ദുരന്തത്തിന്‍റെ കാരണം എന്തുതന്നെയായാലും, അത് പൈലറ്റുമാരല്ല,” ബെഞ്ച് കൂട്ടിച്ചേർത്തു, ഇതുവരെയുള്ള പ്രാഥമിക അന്വേഷണത്തിൽ കോക്ക്പിറ്റ് ക്രൂവിന് തെറ്റ് ആരോപിക്കപ്പെട്ടിട്ടില്ലെന്ന് കോടതി ഊന്നിപ്പറഞ്ഞു.