ആക്രമണ സ്വഭാവമുള്ള തെരുവുനായകളെ ദയാവധം ചെയ്യാം; നിർണായക ഉത്തരവുമായി സുപ്രീം കോടതി
representative image- Ai
ന‍്യൂഡൽഹി: ആക്രമണ സ്വഭാവമുള്ള തെരുവുനായകളെ ദയാവധം ചെയ്യാമെന്ന് സുപ്രീം കോടതിയുടെ നിർണായക ഉത്തരവ്. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത, ജസ്റ്റിസ് എൻ.വി. അൻജാരിയാ എന്നിവരടങ്ങുന്ന ബെഞ്ചിന്‍റേതാണ് ഉത്തരവ്.
കോളെജ്- സ്കൂൾ പരിസരങ്ങളിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന തെരുവു നായകളെ നീക്കം ചെയ്യണമെന്നും കോടതി നിർദേശിച്ചു. സഞ്ചാരികളും പ്രായമായവരും കുട്ടികളും നായ്കളുടെ ആക്രമണം നേരട്ടിട്ടുണ്ടെന്ന യാഥാർഥ‍്യം അവഗണിക്കാൻ സാധിക്കില്ലെന്ന് കോടതി പറഞ്ഞു.
പൊതുസ്ഥലങ്ങളിൽ തെരുവു നായകളുടെ സാന്നിധ‍്യം അപകടകരമാണെന്നു വിശേഷിപ്പിച്ച കോടതി മൃഗക്ഷേമ ബോർഡ് നിയമങ്ങൾ ശക്തിപ്പെടുത്താൻ ആവശ‍്യമായ നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും നിർദേശിച്ചു. ഈ വിഷയത്തിൽ സർക്കാരുകൾക്ക് കാഴ്ചക്കാരായി ഇരിക്കാൻ സാധിക്കില്ലെന്നും കോടതി വിമർശിച്ചു.
എബിസി ചട്ടങ്ങൾ നടപ്പാക്കിയിരുന്നെങ്കിൽ ഇപ്പോഴത്തെ സ്ഥിതി ഉണ്ടാകുമായിരുന്നില്ലെന്നും രാജ‍്യത്ത് എല്ലാ ജില്ലകളിലും എബിസി സെന്‍റർ ആവശ‍്യമുണ്ടെന്നും ആന്‍റി റാബീസ് വാക്സിൻ ഉറപ്പാക്കണമെന്നും സുപ്രീം കോടതി പറഞ്ഞു. 2026ലെ കണക്ക് പ്രകാരം രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിൽ മാത്രമായി മൂന്ന് മാസ കാലയളവിൽ 1483 തെരുവുനായ ആക്രമണ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഉദയ്പൂരിൽ 1700 കേസുകളും തമിഴ്നാട്ടിൽ 2.4 ലക്ഷം കേസുകളും റിപ്പോർട്ട് ചെയ്തു.