തെറിക്കുത്തരം മുറിപ്പത്തൽ അല്ല, 500 രൂപ പിഴ; നാട്ടുകാരുടെ തെറിവിളി നിർത്താൻ പുതിയ നിയമവുമായി ഒരു ഗ്രാമം
തെറി പറയുക എന്നത് ഇന്ന് വളരെ സാധാരണമാണ്. ദേഷ്യപ്പെട്ട് മാത്രമല്ല സ്നേഹം പ്രകടിപ്പിക്കാൻ വരെ പലരും തെറിവാക്ക് ഉപയോഗിക്കാറുണ്ട്. എന്നാൽ നാട്ടിലെ തെറി പ്രശ്നം പരിഹരിക്കാൻ ഒരു വഴികണ്ടുപിടിച്ചിരിക്കുകയാണ് മധ്യപ്രദേശിലെ ഒരു ഗ്രാമം. ഗ്രാമീണർക്കിടയിലെ തെറിപറയുന്ന ശീലം ഒഴിവാക്കാൻ പിഴ ചുമത്തിയിരിക്കുകയാണ്. മധ്യപ്രദേശിലെ ബുർഹൻപൂർ ജില്ലയിലെ ബോർസർ ഗ്രാമത്തിലാണ് വ്യത്യസ്തമായ ശിക്ഷ ഏർപ്പെടുത്തിയത്.
തെറി പറയുകയോ അധിക്ഷേപം നടത്തുകയോ ചെയ്യുന്നവരിൽ നിന്ന് 500 രൂപ പിഴ ഈടാക്കുകയോ ഒരു മണിക്കൂർ നിർബന്ധിത ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയോ വേണം എന്നാണ് വാർത്ത ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തത്. ഗ്രാമത്തിലെ ആയിരക്കണക്കിന് വരുന്ന ഗ്രാമവാസികളുടെ ജീവിതത്തിൽ നിന്ന് തെറി ഉപയോഗം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ നാട്ടുകൂട്ടം ചേർന്നാണ് തീരുമാനമെടുത്തത്.
അശ്വിൻ പട്ടീൽ എന്ന വ്യക്തിയാണ് ഇതിന് തുടക്കമിട്ടത്. 20 വർഷമായി മുംബൈയിൽ താമസമാക്കിയ അശ്വിൻ കുറച്ചു മാസം മുൻപാണ് നാട്ടിൽ തിരിച്ചെത്തിയത്. ചെറിയ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ആളുകൾ തെറി പറയുന്നതും ഇത് വലിയ വഴക്കിന് കാരണമാകുന്നതും അദ്ദേഹം ശ്രദ്ധിച്ചു. ഇതോടെയാണ് തെറി പറയുന്നവർക്ക് പിഴ ചുമത്താം എന്ന ആശയം അദ്ദേഹം മുന്നോട്ടുവെക്കുന്നത്. ഇത് ഗ്രാമമുഖ്യൻ പിന്തുണച്ചതോടെ സംസ്കാർ ക്രാന്തി എന്ന ബോധവൽക്കരണ പരിപാടിക്ക് തുടക്കമാവുകയായിരുന്നു.
തെറി പറയുന്നവരെ കണ്ടെത്താനും പിഴ ചുമത്താനുമായി ഓരോ വാർഡിലും കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കൂടാതെ ചീത്തപറഞ്ഞാൽ നേരിടണ്ടിവരുന്ന പ്രത്യാഘാതങ്ങളേക്കുറിച്ച് ഗ്രാമത്തിലെമ്പാടും പോസ്റ്ററുകളും പതിപ്പിച്ചിട്ടുണ്ട്. തുടക്കത്തിൽ ഇത് നടപ്പാക്കാൻ തുടങ്ങിയപ്പോൾ ചിലർ അസഭ്യ വാക്കുകൾ ഉപയോഗിച്ചിരുന്നെന്നും എന്നാൽ പിഴ അയക്കേണ്ടി വന്നതോടെ തെറി പറയുന്നത് നിർത്തിയെന്നുമാണ് ഗ്രാമവാസികൾ പറയുന്നത്.നിയമം കൊണ്ടുവന്നതോടെ ആരും തെറി പറയുന്നില്ലെന്നും വലിയ മാറ്റമാണ് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടികൾ നല്ല രീതിയിൽ വളരാൻ ഇത് സഹായകമാകുന്നുണ്ടെന്നും പറയുന്നു.